india

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ അരുണ്‍ ഗോയലിന്റെ നിയമനം; ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി

By Test User

November 23, 2022

ഡല്‍ഹി: വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനോടാണ് കോടതിയുടെ നിര്‍ദേശം. ഭരണഘടന ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നിയമനം ഒഴിവാക്കാമായിരുന്നു എന്നും ബെഞ്ച് നിരീക്ഷിച്ചു.

നിയമന പ്രക്രിയ എങ്ങനെയാണെന്ന് മനസിലാക്കാനാണ് ഫയലുകള്‍ ഹാജരാക്കാന്‍ പറഞ്ഞതെന്ന് ബെഞ്ച് വ്യക്തമാക്കി. നിയമന നടപടികള്‍ സുതാര്യമാണെങ്കില്‍ സര്‍ക്കാരിന് ഭയപ്പെടാനില്ലെന്നും പറഞ്ഞു. നിയമനം ശരിയായ രീതിയില്‍ അല്ലാ നടന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

സാധാരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി വിരമിച്ച ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. എന്നാല്‍ കോടതി ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പ് നിയമനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാന്‍ തുടങ്ങിയതിന് തൊട്ടടുത്ത ദിവസം ഗോയലിനെ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. പിന്നാലെ മെയ് മാസം മുതല്‍ ഒഴിഞ്ഞ് കിടന്ന ഒഴിവിലേക്ക് തിടുക്കത്തില്‍ നിയമനം നടത്തി. അഭിഭാഷകന്‍ ആരോപിച്ചു.