kerala

ദാറുല്‍ ഹുദയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു

By Chandrika Web

May 09, 2022

കോഴിക്കോട്: ഇസ്്‌ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയായി മാറിയ അസ്‌കര്‍ അലി കള്ളം പ്രചരിപ്പിക്കുന്നതായി ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. ഇന്ത്യന്‍ ആര്‍മിയെയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നത്.

പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് വളരെ വ്യവസ്ഥാപിതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവില്‍ മതവിഷയങ്ങളോടൊപ്പം സയന്‍സ്, ഇംഗ്ലീഷ്, മാത്സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ ഭൗതിക വിഷയങ്ങളില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, ഓപ്പന്‍ സ്‌കുളിങ്ങ്, അടക്കമുള്ള വിവിധ സിലബസുകളുടെ പുസ്തകങ്ങളാണ് പഠിപ്പിച്ച് വരുന്നത്. ഹുദവി ബിരുദം നേടുന്നവര്‍ മതപരമായും ഭൗതികപരമായും ഉന്നത നിലവാരത്തില്‍ എത്തിയിട്ടുണ്ടാകും. ദാറുല്‍ഹുദായില്‍ നിന്നു പുറത്തിറങ്ങിയ ഹുദവികള്‍ രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപകരായും റിസേര്‍ച്ച് സ്‌കോളര്‍മാരായും വിദ്യാഭ്യാസ രംഗത്തും മറ്റു വ്യത്യസ്ത മേഖലകളിലും സേവനങ്ങള്‍ ചെയ്ത് വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ഹുദവികള്‍ നടത്തി കൊണ്ടിരിക്കുന്നത്. ദാറുല്‍ഹുദായുടെ ഹുദവി ബിരുദം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ പൂര്‍ത്തീകരിക്കാതെ ബന്ധം വിഛേദിച്ച ഒരാളുടെ ആരോപണങ്ങള്‍ കാണാനിടയായി.

പ്രസ്തുത വ്യക്തി ഇന്ത്യന്‍ ആര്‍മിയെയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വേണ്ടി തീര്‍ത്തും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് വേണ്ട മുഴുവന്‍ പിന്തുണയും എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി അഭ്യര്‍ത്ഥിച്ചു.