kerala

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിപ്പ്

By sreenitha

January 09, 2026

കോട്ടയം: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 88ഓളം ഉദ്യോഗാർത്ഥികളിൽ നിന്ന് ഏകദേശം 10 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവർ രംഗത്ത്. കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രതിയും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി അപേക്ഷ ക്ഷണിച്ച്, പരീക്ഷയും അഭിമുഖവും നടത്തി ജോലി ഉറപ്പാക്കിയതിന് ശേഷമാണ് പണം ഈടാക്കിയതെന്ന് അവർ ആരോപിച്ചു. ആദ്യം അഡ്വാൻസായി പണം ആവശ്യമില്ലെന്ന് വിശ്വസിപ്പിച്ച ശേഷം വിദേശ വനിതയെ ഉപയോഗിച്ച് ഓൺലൈൻ ഇന്റർവ്യൂ നടത്തുകയും, വിജയിച്ചുവെന്ന അറിയിപ്പിനൊപ്പം വ്യാജ യു.കെ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റും ഓഫർ ലെറ്ററും നൽകുകയും ചെയ്ത ശേഷമാണ് പണം വാങ്ങിയതെന്നും ഇരകൾ വ്യക്തമാക്കി.

പ്രതിക്കെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും മംഗളാപുരത്തുമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ ദുബായിലേക്ക് കടന്നതായാണ് സംശയമെന്നും അവർ പറഞ്ഞു. പ്രതിയുടെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനിയാണെന്നും, അവധി കഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും നേരിൽ കാണാൻ ശ്രമിച്ചപ്പോൾ ഒളിവിലാണെന്നും ഇരകൾ ആരോപിച്ചു.

പ്രതിയെ നാട്ടിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തട്ടിയെടുത്ത പണം തിരികെ ലഭിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരകൾ വാർത്താസമ്മേളനം നടത്തിയത്. കെ. ഷിബു, ദിനൂപ്, എൽദോ മാർക്കോസ്, അജോ ഡോൾഫി, ജോമൽ, റെജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.