kerala

‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’

By webdesk14

January 06, 2026

ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ 2012ല്‍ രാജ്യത്ത് നടത്തിയ സര്‍വേയില്‍ മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇബ്രാഹീം കുഞ്ഞായിരുന്നു. ഇതിനു പുറമെ മന്ത്രിയായുള്ള മികച്ച പ്രവര്‍ത്തനത്തിന് യു.കെ കേരള ബിസിനസ് ഫോറം, ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ്, കേരളീയം യു.കെ ചാപ്റ്റര്‍ എന്നിവര്‍ സംയുക്തമായി നല്‍കുന്ന കേരള രത്‌ന പുരസ്‌കാരവും ലഭിച്ചു. ലണ്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനില്‍ നിന്നാണ് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങിയത്…

തെക്കന്‍ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായ-പൊതുമരാമത്ത് മേഖലകളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം, ഭരണരംഗത്തെ കാര്യക്ഷമതയിലൂടെയും സംഘാടക മികവിലൂടെയും ശ്രദ്ധ നേടുകയായിരുന്നു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ജില്ലാ യൂത്ത് ലീഗ് ഭാരവാഹിത്വത്തിലേക്കും, തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതൃസ്ഥാനങ്ങളിലേക്കും അദ്ദേഹം പടിപടിയായി ഉയര്‍ന്നു.

ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ച നേതാവാണ് അദ്ദേഹം. നാലു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവാണ്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും, മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം രൂപീകൃതമായ കളമശ്ശേരി മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയും ഇബ്രാഹീം കുഞ്ഞാണെന്നത് ചരിത്രപരമായ പ്രത്യേകതയാണ്.

2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. കാലഹരണപ്പെട്ട രീതികളെ പൊളിച്ചെഴുതാനും ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാനും അദ്ദേഹം കാണിച്ച ധീരത വകുപ്പിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

  1. പി.ഡബ്യു.ഡി മാനുവല്‍ പരിഷ്‌കരണം: നാല് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടര്‍ന്ന പി.ഡബ്യു.ഡി മാനുവല്‍ കാലത്തിനൊത്ത മാറ്റങ്ങളോടെ പരിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലകളിലും ‘ക്വാളിറ്റി ലാബുകള്‍’ സ്ഥാപിച്ചത് സുപ്രധാന നേട്ടമായി.
  2. സുതാര്യതയ്ക്ക് ഇ-ഗവേണന്‍സ്: നിര്‍മാണ പ്രവൃത്തികളിലെ അഴിമതി തടയുന്നതിനും മത്സരാധിഷ്ഠിതമാക്കുന്നതിനുമായി ‘ഇ-ടെണ്ടര്‍’ സംവിധാനം നടപ്പാക്കി. കരാറുകാര്‍ക്കുള്ള പണം വേഗത്തില്‍ ലഭിക്കാന്‍ ‘ഇ-പേയ്‌മെന്റ്’ രീതിയും ആവിഷ്‌കരിച്ചു. ഇത് വകുപ്പിന്റെ കാര്യക്ഷമത പതിന്മടങ്ങ് വര്‍ധിപ്പിച്ചു.
  3. വേഗത്തില്‍ തീര്‍ത്ത പാലങ്ങള്‍: കേരള ചരിത്രത്തില്‍ ആദ്യമായി ‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’ എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
  4. ‘സ്പീഡ് കേരള’ പദ്ധതി: സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ‘സ്പീഡ് കേരള’ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി അടിയന്തര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഫ്‌ലൈഓവറുകള്‍, റിങ് റോഡുകള്‍, പുതിയ പാലങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
  5. നിര്‍മാണങ്ങള്‍ക്ക് ഗ്യാരന്റി: റോഡുകള്‍ക്കും പാലങ്ങള്‍ക്കും മൂന്നു വര്‍ഷത്തെ ‘പെര്‍ഫോമന്‍സ് ഗ്യാരന്റി’ നിര്‍ബന്ധമാക്കി. കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ എഗ്രിമെന്റ് എക്‌സിക്യൂട്ട് ചെയ്യാന്‍ സാധിക്കൂ എന്ന കര്‍ശന നിലപാട് സ്വീകരിച്ചു. ഇത് റോഡുകളുടെ ആയുസ്സ് വര്‍ധിക്കാന്‍ കാരണമായി.
  6. ലോകബാങ്ക് സഹായവും കേന്ദ്ര ഫണ്ടും: നഷ്ടപ്പെട്ട ലോകബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്ക് കഴിഞ്ഞു. ലോകബാങ്ക് സഹായത്തോടെയുള്ള രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലയളവില്‍ തുടക്കം കുറിച്ചു. കൂടാതെ, 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലമെടുപ്പ് നിയമത്തിന് അനുരൂപമായ ചട്ടങ്ങള്‍ നിര്‍മ്മിച്ച് ഉത്തരവിറക്കി വികസന തടസങ്ങള്‍ നീക്കി.