kerala

11 ദിവസമായി മെഡിസെപ് പൂര്‍ണ സ്തംഭനത്തില്‍; പതിനയ്യായിരത്തിത്തോളം പേരുടെ ചികിത്സയ്ക്കു പണം നല്‍കാനായില്ല

By Akhila

March 25, 2026

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ഉറപ്പാക്കേണ്ട മെഡിസെപ് 11 ദിവസമായി പൂര്‍ണ സ്തംഭനത്തില്‍. ഇതുകാരണം ചികിത്സ കഴിഞ്ഞ് സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കി പതിനയ്യായിരത്തോളം പേര്‍ക്ക് ആശുപത്രി വിടേണ്ടിവന്നു. ചികിത്സ തേടിയ വിവരം പോലും മെഡിസെപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവരുടെ പണം തിരികെ ലഭിക്കുമെന്നും ഉറപ്പില്ല. മെഡിസെപ്പില്‍ റീഇംബേഴ്സസ്മെന്റ് സൗകര്യവുമില്ല. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല. പോര്‍ട്ടലിലെ സാങ്കേതികത്തകരാറാണെന്നാണ് ചികിത്സാ പരിരക്ഷ നല്‍കുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.

പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ചികിത്സ യ്ക്കെത്തുന്നവരെ ആശുപ്രതികള്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ചു പരാതി പറയാന്‍ ധനവകുപ്പിന്റെയും ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെയും ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ചാല്‍ പ്രതികരണവുമില്ല. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരുമടക്കം നിലവില്‍ 30 ലക്ഷത്തോളം പേരാണ് മെഡിസെപ് പദ്ധതിയില്‍ ഗുണഭോക്താക്കളായുള്ളത്.