india

ജീവന്‍ നിലനിര്‍ത്താന്‍ 10,000 കോടി ആവശ്യമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ

By nazmiya nazreen

October 31, 2025

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ?10,000 കോടി രൂപയുടെ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ മുന്നോട്ട് വന്നു. ഉടമകളായ ടാറ്റ സണ്‍സ്‌ക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട യാത്രികര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനിയുടെ പ്രതിഛായ പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടെ വന്‍തുക ആവശ്യമാണ് എന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നു.

അതിനൊപ്പം, പുതിയ വിമാനങ്ങള്‍ വാങ്ങാനും നിലവിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ഈ നിക്ഷേപം നിര്‍ണായകമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പലിശരഹിത വായ്പയിലൂടെയോ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള രൂപത്തിലോ ഈ ഫണ്ട് നല്‍കാനുള്ള സാധ്യതകള്‍ ഉടമസ്ഥര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

നിലവില്‍ എയര്‍ ഇന്ത്യയിലെ 74.9% ഓഹരി ടാറ്റ സണ്‍സിനും, ശേഷിക്കുന്ന ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ്. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതിയില്‍ ടാറ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഈ വാര്‍ത്തയെക്കുറിച്ച് എയര്‍ ഇന്ത്യയോ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.