വത്തിക്കാന്‍ സിറ്റി: ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം ”വംശഹത്യാപരമായത്” എന്ന് വത്തിക്കാന്റെ ഉന്നത നയതന്ത്രജ്ഞനും സ്റ്റേറ്റ് സെക്രട്ടറി യുമായ കര്‍ദിനാള്‍ പിയട്രോ പരോളിന്‍. ഹമാസിനെ ലക്ഷ്യമിട്ട് നിരായുധരായ സാധാരണക്കാരുടെ ജീവന്‍ അവഗണിക്കുന്ന യുദ്ധമാണിത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ പത്രമായ എല്‍’ഒസെര്‍വറ്റോര്‍ റൊമാനോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരോളിന്‍ പ്രസ്താവന.
ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രാഈലിനെതിരെ നടത്തിയ ആക്രമണം ”മനുഷ്യത്വരഹിതവും പ്രതിരോധിക്കാന്‍ കഴിയാത്തതും” ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇപ്പോഴും ബന്ദികളായ ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കണമെന്ന് സംഘത്തോട് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തെ നിരാകരിക്കുന്ന ഇസ്രാഈലി പ്രസ്താവനകളില്‍ ആശങ്ക പ്രകടിപ്പിച്ച പരോളിന്‍, അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വത്തെയും ശക്തരായ രാജ്യങ്ങളുടെ മൗനത്തെയും വിമര്‍ശിച്ചു. ”കൂട്ടക്കൊല തടയാന്‍ ഇതുവരെ ഒന്നും ചെയ്യപ്പെട്ടിട്ടില്ല,” എന്ന് പരോളിന്‍ പറഞ്ഞു.
സിവിലിയന്മാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ തുടര്‍ന്നും വിതരണം ചെയ്യുന്നതിന്റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍, ”അത്തരമൊരു രാഷ്ട്രം മറ്റുള്ളവര്‍ക്കു ഭീഷണിയല്ല; സമാധാനപരമായി സഹവര്‍ത്തിക്കാന്‍ കഴിയും,” എന്ന് പരോളിന്‍ അഭിപ്രായപ്പെട്ടു. ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ വര്‍ധന വത്തിക്കാന്‍ സ്വാഗതം ചെയ്തതായും, ദ്വിരാഷ്ട്ര പരിഹാരമാണ് യാഥാര്‍ത്ഥ്യപരമായ ഏക മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.