Connect with us

india

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി

കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി. 

Published

on

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും 4 കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകി. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.

ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് സമർപ്പിച്ച അപേക്ഷയിൽ ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ് പുരോഹിത് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കലാപമുണ്ടാക്കാൻ മനഃപൂർവം പ്രവർത്തനങ്ങൾ നടത്തിയതായി ശ്രമിച്ചെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കോടതി കേസ് പിൻവലിച്ചത്.

‘മനഃപൂർവ്വം, അറിഞ്ഞുകൊണ്ട് വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തെയും ദുർബലപ്പെടുത്താൻ ഇവർ ശ്രമിച്ചെന്ന് തോന്നുന്നില്ല.

1984ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കൽ തടയൽ നിയമപ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, കോടതി പ്രതികൾക്കെതിരായ കേസ് പിൻവലിക്കുന്നതിന് അനുമതി നൽകുന്നു,’ കോടതി പറഞ്ഞു.

അതേസമയം ഹർദിക് പട്ടേലിനൊപ്പം മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന ദൽഹി പൊലീസിന്റെ അപേക്ഷ ദൽഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചു.

ഷോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേന പിൻവലിച്ചുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ഫെബ്രുവരി 27ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഓഗസ്റ്റ് 18ന് ഇന്ത്യൻ സൈന്യം കശ്മീരിലെ വീടുകളിൽ കയറി നാട്ടുകാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു ഷോറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നിയമപരമായി സാധ്യമല്ലെന്ന് അറിഞ്ഞിട്ടും പട്ടീദാർ അല്ലെങ്കിൽ പട്ടേൽ സമുദായത്തിലെ അംഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹാർദിക് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കേസ്. 2015ൽ ഹാർദിക് പട്ടേൽ , ദിനേശ് ബംഭാനിയ, ചിരാഗ് പട്ടേൽ, കേതൻ പട്ടേൽ, അൽപേഷ് കതേരിയ എന്നിവർക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയായിരുന്നു.

2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ സമുദായത്തിന്റെ മെഗാ റാലിക്ക് ശേഷം ഗുജറാത്തിൽ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഹാർദിക് പട്ടേലിനെയും കൂട്ടാളികളെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124A (രാജ്യദ്രോഹം), 121 (കലാപം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുക), 121A (വകുപ്പ് 121 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുക), 153A (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 153B (ദേശീയ വിരുദ്ധമായ പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.

ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ ഇപ്പോൾ ബി.ജെ.പി അനുകൂലയാണ്. 2023 നവംബറിൽ, എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷോറ നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് അവർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍

വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്‍ ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.

മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്‍ പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.

Continue Reading

india

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Published

on

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡിങ്കല്‍, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വരാച്ച സോണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. എസ്‌ഐആര്‍ പ്രവര്‍ത്തനത്തിനായി ബൂത്ത് ലെവല്‍ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നത്. കുളിമുറിക്കുള്ളില്‍ ഗ്യാസ് ഗീസര്‍ ഉണ്ടായിരുന്നെന്നും ഇതില്‍നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പൊലീസ് നിഗമനം.

ഡിങ്കലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യഥാര്‍ഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും ഹൃദയാഘാതമുള്‍പ്പെടെ മൂലം മരിക്കുകയും ചെയ്തത്.

Continue Reading

india

നീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

Published

on

നീലഗിരിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

മാവനല്ലാ സ്വദേശിനിയായ 65കാരി ബി. നാഗിയമ്മാള്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു.

നാഗിയമ്മാളിനെ കടിച്ചുകീറിയ കടുവ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല. അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതോടെയാണ് അധികൃതര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താനായത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് നിരീക്ഷണം നടത്താനായി നാലുസംഘങ്ങളെ നിയോഗിച്ചതായി മുതുമല ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി. ഗണേശന്‍ പറഞ്ഞു. പുലര്‍ച്ചെയും വൈകിട്ടും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനടക്കം ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി മേഖലയില്‍ 20 ക്യാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending