kerala

ദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍

By webdesk18

April 23, 2026

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമ്മിച്ച വീടുകളിലേക്കുള്ള ഗൃഹപ്രവേശ ചടങ്ങിനായി പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കൾ. വീട് കൂടൽ ചടങ്ങിന് 12000 രൂപ വീതം മുസ്ലിം ലീഗ് പിരിക്കുന്നു എന്നായിരുന്നു നവമാധ്യമങ്ങളിൽ പ്രചാരണം. വീട്കൂടൽ ചടങ്ങ് സംഘടിപ്പിക്കുന്നത് പാർട്ടി അല്ല എന്നും ചടങ്ങ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത് തങ്ങൾ ആണെന്നും ഗുണഭോക്താക്കൾ വ്യക്തമാക്കി. ഈ മാസം 27ന് തിങ്കളാഴ്ചയാണ് 51 കുടുംബങ്ങൾ താമസം മാറുന്നത്. കുട്ടികളുടെ പരീക്ഷയും തെരഞ്ഞെടുപ്പും കഴിഞ്ഞ് മുസ്ലിംലീഗിന്റെ പ്രധാന നേതാക്കളുടെ കൂടി സാന്നിധ്യത്തിൽ ചടങ്ങ് നടത്തുന്നതിനാണ് ഈ ദിവസം നിശ്ചയിച്ചത്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഈ കാര്യങ്ങളെല്ലാം തീരുമാനിച്ചത്. വീട് കൂടലിന് പാർട്ടി പണംപിരിക്കുന്നു എന്ന് പറഞ്ഞ് ഇതിന് മുന്നിട്ടിറങ്ങിയ ഞങ്ങളെ അപമാനിക്കുകയാണ് ദേശാഭിമാനിയെപ്പോലുള്ള പത്രങ്ങൾ ചെയ്തതെന്നും ഗുണഭോക്താക്കൾ പറഞ്ഞു.

വീട് കൂടൽ ചടങ്ങ് നടത്തുന്നത് ഗുണഭോക്താക്കളാണ്. ഈ വിഷയത്തിൽ പാർട്ടിയുടെ ഒരു ഘടകത്തിനും ബന്ധമില്ല. അവരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ചെലവിലേക്കാണ് ഗുണഭോക്താക്കൾ തന്നെ പണം പിരിച്ചത്. ഗൃഹപ്രവേശത്തിന് പന്തൽ, ഭക്ഷണം, വേദി, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയവ ക്രമീകരിക്കേണ്ടതുണ്ട്. ഇതിനാണ് ഗുണഭോക്താക്കൾ തന്നെ പണം പിരിക്കുന്നത്. മുസ്ലിംലീഗിന് ഇതിൽ ഒരു ബന്ധവുമില്ല. നിലവിൽ ഉണ്ടായത് അനാവശ്യ വിവാദമാണെന്നും ഇതിൽ പ്രയാസമുണ്ടെന്നും ഗുണഭോക്താക്കൾ പറഞ്ഞു. ഓരോരുത്തരും ഗൃഹപ്രവേശം നടത്തുന്നതിന് പകരം ഒന്നിച്ച് ചെയ്താൽ ചെലവ് കുറയും എന്നതിനാൽ ഒരു കാറ്ററിങ് ടീമിനെ സമീപിച്ചാണ് അവർ അതിനുവേണ്ട തുക നിശ്ചയിച്ചത്. ഗുണഭോക്താക്കളുടെ കുടുംബങ്ങളും പ്രധാന നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.