world

നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണം; 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഗ്രാമം കത്തിച്ചു

By nazmiya nazreen

November 25, 2025

അബുജ: നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിലെ മുസ്സ ജില്ലയില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ക്രൂരാക്രമണം ജനങ്ങളെ ഭീതിയിലാക്കി. കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെയാണ് വൈകുന്നേരം അഞ്ചുമണിയോടെ തീവ്രവാദികള്‍തട്ടിക്കൊണ്ടുപോയത്.

മധുമേരി ഗ്രാമത്തിലേക്കുള്ള ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. മോട്ടോര്‍സൈക്കിളുകളില്‍ എത്തിയ ഭീകരര്‍ വീടുകള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് തീ കൊടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ആളുകളെ ഓടിച്ചുവിട്ടതോടെ ജീവഹാനി ഒഴിവായി എന്നാണ് പോലീസ് അറിയിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആക്രമികള്‍ പ്രദേശം വിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ സേന ഗ്രാമത്തില്‍ കാവല്‍ ശക്തിപ്പെടുത്തി. ബോര്‍ണോ സ്‌റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.എസ.്പി. നഹും ദാസോ സ്ഥിരീകരിച്ചതനുസരിച്ച് തട്ടിക്കൊണ്ടുപോയ 12 പെണ്‍കുട്ടികളുടെ തിരച്ചില്‍ തുടരുകയാണ്.

നൈജീരിയയില്‍ കഴിഞ്ഞ മാസങ്ങളില്‍ മതപരവും സാമുദായികവുമായ അക്രമങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അബുജ അതിര്‍ത്തി പ്രദേശത്തെ ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ കയറിയ ആയുധധാരികള്‍ 215 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ചിലര്‍ രക്ഷപെട്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും കാണാതെയാണ്. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയാണ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ഗ്രാമങ്ങളിലെ അക്രമങ്ങള്‍, മതപരമായ ലക്ഷ്യങ്ങളും വംശീയ സംഘര്‍ഷങ്ങളും മൂലം രാജ്യം സുരക്ഷാ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.