എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി. തിരഞ്ഞെടുപ്പ് പരിഷ്‌കാരണം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന നല്‍കിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകര്‍ക്കുന്നത് അനുവദിക്കാന്‍ ആകില്ല.
വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അര്‍ഹത തെളിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്‌കാരം. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നല്‍കുന്ന 14ാം വകുപ്പിന് മീതെയല്ലെന്ന് മനസ്സിലാക്കണം. ദക്ഷിണാഫ്രിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വോട്ടവകാശത്തെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായി അംഗീകരിക്കുകയും അതിന്റെ നിഷേധത്തെ കര്‍ക്കശമായ നീതിന്യായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലുള്ള നടപടി ഇന്ത്യയിലും എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
പൗരന്റെ അടിസ്ഥാനപരമായ ജനാധിപത്യാവകാശത്തില്‍ വെള്ളം കലര്‍ത്താന്‍ ഭരണപരമായ ഒരു നടപടിയെയും അനുവദിക്കാത്ത വിധത്തിലുള്ള നിയമനിര്‍മ്മാണം ഉണ്ടാകണം. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവര്‍ ഈ വിഷമാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നത്. എസ്‌ഐആര്‍ സൃഷ്ടിച്ച കെടുതികള്‍ ബിഹാറില്‍ കണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കാരങ്ങള്‍.
വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണത്തിന്റെ അടിസ്ഥാന തത്ത്വം തന്നെ വോട്ടര്‍മാരെ ഉള്‍ക്കൊള്ളുക എന്നതായിരിക്കണം, അവരെ തള്ളിക്കളയുക എന്നതാകരുത്. എന്നാല്‍ എസ്. ഐ.ആര്‍ ഉള്‍ക്കൊള്ളുക എന്ന തത്ത്വം തന്നെ അംഗീകരിക്കുന്നില്ല. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുക എന്ന പരിപാടിയാണ് നടക്കുന്നത്. വോട്ടര്‍ പട്ടിക ‘ശുദ്ധീകരിക്കുക’ എന്നതല്ല വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് ഭരണഘടനാപരമായി പട്ടികപരിഷ്‌കരണത്തിന്റെ ലക്ഷ്യമായിരിക്കേണ്ടത്. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്ത ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന്‍ ജീവിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് സമദാനി ചോദിച്ചു.
വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത വോട്ടറുടെ മേലേക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ് എസ്‌ഐആര്‍. ഇതിനായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന കഠിനമായ വ്യവസ്ഥകളും വെച്ചു. പാസ്‌പോര്‍ട്ട് മുതല്‍ മെട്രിക്കുലേഷന്‍ രേഖകള്‍ വരെ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ പൗരന്റെ അടിസ്ഥാന രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം ഒഴിവാക്കി. ആധാര്‍ കാര്‍ഡ് സ്വീകാര്യമായി അംഗീകരിക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നു.
വിവിധ വിഭാഗങ്ങളില്‍ പെടുന്ന സാധാരണക്കാരെയാണ് ഈ നടപടികള്‍ പ്രയാസത്തില്‍ അകപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് അതിന് കൂടുതല്‍ ഇരയായത്. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍, വാടകവീടുകളില്‍ താമസിക്കുന്ന അനൗദ്യോഗിക തൊഴിലാളികള്‍, വിവാഹത്തെ തുടര്‍ന്ന് താമസസ്ഥലം മാറിയ സ്ത്രീകള്‍, പ്രവാസികള്‍, പതിവായി മുന്‍വിധികളെ അഭിമുഖീകരിക്കുന്ന മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവരെ വിഷമവൃത്തത്തിലേക്ക് തള്ളുന്നതാണ് പുതിയ നടപടിക്രമങ്ങള്‍. ചെറിയൊരു പോളിംഗ് ബൂത്തിലേക്ക് ചെറിയൊരു പെന്‍സിലുമായി ഒരു കടലാസില്‍ വോട്ട് ചെയ്യുന്ന ചെറിയവരായ ആണുങ്ങളും പെണ്ണുങ്ങളുമാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമെന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ സമദാനി ഉദ്ധരിച്ചു. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഊന്നിപ്പറഞ്ഞ ബാലറ്റ് പേപ്പര്‍ എന്ന ആ കടലാസ് ഇന്ത്യന്‍ ജനതക്ക് തിരിച്ചു നല്‍കണം. വോട്ട് ചെയ്യാന്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണം.
എസ്‌ഐആര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും സ്വയംകൃതാര്‍ത്ഥമാണ്. മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാതെ വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്ര വിപുലവും വ്യാപകവുമായൊരു പ്രക്രിയ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും ഭാരമേറിയതുമായ ഒരു ഭരണ സംവിധാനത്തെക്കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും ഇതായിരിക്കും സ്ഥിതി. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹൃസ്വമായ സമയപരിധിയെന്നും കേന്ദ്രസര്‍ജര്‍ വ്യക്തമാക്കണം.