kerala

സി.എച്ചിന്റെ ഓര്‍മയില്‍; 90 ലും ആരോഗ്യവാനായി ശിവശങ്കരന്‍ മാഷ്

By Chandrika Web

January 07, 2023

കെ.പി ജലീല്‍

കോഴിക്കോട്: ഇത് ശിവശങ്കരന്‍ മാഷ്. മുന്‍ പ്രധാനാധ്യാപകന്‍. സ്‌കൂള്‍ കലോല്‍സവവേദിക്കരികിലെ ചന്ദ്രിക സ്റ്റാളില്‍ എത്തിയതായിരുന്നു മാസ്റ്റര്‍. വന്നപാടെ പറഞ്ഞു, എനിക്കും ചന്ദ്രികക്കും ഒരേ പ്രായമാണ്. എന്താ അങ്ങനെ എന്ന ്‌ചോദിക്കും മുമ്പ് മാഷ ്പറഞ്ഞു: ഞാന്‍ ജനിച്ചത് മുപ്പത്തുമൂന്നിലാ. എങ്കില്‍ ചന്ദ്രിക ജനിച്ചത് 34ലാണെന്ന് തിരുത്തിക്കൊടുത്തു. അതെ. ശിവശങ്കരന്‍ മാഷിന് പ്രായം 90 ആയി. ചന്ദ്രികക്ക് 89ഉം. ചെറുതായി ഓര്‍മ തെറ്റുന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ദിവസേന ഒരു ഫര്‍ലോങ് ( 500 മീറ്ററോളം) നടക്കും. യോഗയും ലഘുവായ ഭക്ഷണരീതിയും. പക്ഷേ ഇതൊന്നുമല്ല മാഷില്‍ കണ്ട പ്രത്യേകത. മൂപ്പര്‍ സി.എച്ചിന്റെ വലിയ ആരാധകനാണ്. താന്‍ ജീവിക്കുന്നത് സി.എച്ചിന്റെ കാരുണ്യത്തിലാണെന്ന് മാഷ് പറയും. മാഷ് മാത്രമല്ല, കേരളത്തിലെ എല്ലാ സ്‌കൂള്‍ അധ്യാപകരും. കാരണം സി.എച്ചാണ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്‌കൂള്‍ അധ്യാപകര്‍ക്ക് ആദ്യമായി പെന്‍ഷന്‍ പദ്ധതി ഏര്‍പെടുത്തിയത്. ഇപ്പോള്‍ ഇരുപതിനായിരം രൂപയോളം മാഷിന് പെന്‍ഷന്‍ കിട്ടുന്നുണ്ട്. എന്താ ഈ പ്രായത്തില്‍ ഇത് പോരേ? മാഷ് ചോദിക്കുന്നു. ചേമഞ്ചേരി മംഗളയില്‍ ശിവശങ്കരന്‍ മാഷിന് ശിഷ്യന്മാരായി നൂറുകണക്കിന് പേരുണ്ട്. സി.എച്ചിനൊപ്പമായിരുന്നു വിദ്യാഭ്യാസവും. കൊയിലാണ്ടി സ്‌കൂളില്‍ താന്‍ ഫോര്‍ത്ത്‌ഫോമില്‍ പഠിക്കുമ്പോള്‍ സി.എച്ച് മുഹമ്മദ്‌കോയ പത്താംക്ലാസിലായിരുന്നുവെന്ന് മാഷ് ഓര്‍ക്കുന്നു. നല്ലവണ്ണം ഇംഗ്ലീഷ ്‌സംസാരിക്കും. കൂട്ടുകാര്‍ സി.എച്ചിന് തേങ്ങ കൊണ്ടുകൊടുക്കുമായിരുന്നുവെന്ന് മാഷ് പറയുന്നു. മന്ത്രിയായിരിക്കെ പഴയ പരിചയം വെച്ച് സഹപ്രവര്‍ത്തകരോടൊപ്പം തിരുവനന്തപുരത്ത് ചെന്ന് സി.എച്ചിനോട് പെന്‍ഷന്‍കാര്യം പറഞ്ഞതേയുള്ളൂ. വൈകാതെ പെന്‍ഷന്‍ ഉത്തരവിറങ്ങി. അടുത്തൂണ്‍ പറ്റിയാല്‍ കാല്‍കുന്തിച്ച് വട്ടച്ചെലവിനുപോലും തികയാതെ കഴിയുന്ന അധ്യാപകരുടെ കാര്യം നേരിട്ട് സി.എച്ചിനും അറിയാമായിരുന്നുവെന്ന് മാഷ് പറഞ്ഞു. സി.എച്ചിനെകുറിച്ച് പറയുമ്പോള്‍ മാഷിന് ആയിരം നാവാണ്. അദ്ദേഹം ഏതേ പാര്‍ട്ടിയോ ആയിക്കൊള്ളട്ടെ, നല്ല മനുഷ്യനായിരുന്നുവെന്ന് ശിവങ്കരന്‍മാഷ് പറയുന്നു. ബാഫഖി തങ്ങളെക്കുറിച്ചും മാഷിന് നല്ല വാക്കുകളേ പറയാനുള്ളൂ. ഇരുവരെയും നേരില്‍കാണുകയും വീടുകളില്‍ പോകുകയും ചെയ്തതായി അദ്ദേഹം ഓര്‍ക്കുന്നു.

പ്രമുഖ നാടകപ്രവര്‍ത്തകന്‍കൂടിയാണ് ശിവശങ്കരന്‍മാഷ് .ഇദ്ദേഹത്തിന്റേതായി ഒരു ഡസനോളം നാടകങ്ങളുണ്ട്. രചയിതാവും അഭിനേതാവുമായിരുന്നു. പരിസ്ഥിതി അനുബന്ധ നാടകത്തിന് കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. ചേമഞ്ചേരിയിലെ പ്രസിദ്ധ ക്ലാസിക്കല്‍ പഠനകേന്ദ്രമായ പൂക്കാട് കലാലയത്തിന്റെ സ്ഥാപകനാണ്. മൂന്നുനിലകെട്ടിടത്തില്‍ ഇവിടെ നൂറുകണക്കിന് കുട്ടികള്‍ വിവിധ ക്ലാസിക്കല്‍ കലകളും സംഗീതവും ഇന്നും അഭ്യസിക്കുന്നു. സ്വാതന്ത്ര്യകാലത്ത് ജീവിച്ചിരുന്നതിനാല്‍ കോഴിക്കോട്ടെ തീവണ്ടിയാപ്പീസ് കത്തിക്കലും മറ്റും രണ്ടാം ലോകമഹായുദ്ധവും മറ്റും ഇന്നും ഓര്‍മയുണ്ട്. പ്രസിദ്ധ കഥകളിയാചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സഹപ്രവര്‍ത്തകനായിരുന്നു. കുടുംബത്തില്‍ സ്വാതന്ത്ര്യസമരസേനാനികളുമുണ്ടായിരുന്നു. ജനനതീയതിയും മാഷ് കൃത്യമായി ഓര്‍ക്കുന്നു. 1933 ഏപ്രില്‍ 4. കവികൂടിയാണ് മാഷ്. ടി.വി അച്യുതന്‍നായരാണ ്പിതാവ്. മാധവിക്കുട്ടി മാതാവും. ഭാര്യയുടെ പേരും മാധിവതന്നെ. രണ്ട് മക്കളുണ്ട്. പച്ചക്കറി മാത്രമല്ല, മാസം, മല്‍സ്യം ഇത്യാദിയും ഭക്ഷണത്തിലുണ്ടെങ്കിലും അടുത്തകാലത്തായി മാംസം ഒഴിവാക്കി. അല്ലെങ്കിലും ഈ പ്രായത്തില്‍ സ്‌കൂള്‍ കലോല്‍സവവേദികളിലൊക്കെ ഇങ്ങനെ നടക്കാനാവുന്നതെങ്ങനെ ! ആരോഗ്യരഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാഷ്‌ക്ക് ഒറ്റ ഉത്തരമേ ഉളളൂ. അതിതാണ്. പകയും വിദ്വേഷവുമായി നടക്കാതിരിക്കുക, സത്യത്തേക്കാള്‍ വലുതായൊന്നുമില്ല. പരമാവധി സന്തോഷിക്കുക. ഇതുപോലെ . കലോല്‍സവത്തിലെ കുട്ടികളെ ചൂണ്ടി ശിവശങ്കരന്‍മാഷ് പറയുന്നു.