india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, മുഖം തിരിച്ച് മോദി സര്‍ക്കാര്‍

By webdesk18

April 25, 2026

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഗ്രാമവാസികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉഖ്രുലിലെ മുള്ളം, ഷോങ്ഫാല്‍ എന്നിവിടങ്ങളിലെ കുക്കി ഗ്രാമങ്ങളില്‍ നാഗാ വിമതര്‍ ആക്രമണം നടത്തിയതായി കുക്കി സംഘടനകള്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. അക്രമികള്‍ വെടിയുതിര്‍ക്കുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തതായും കുക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രസ്റ്റ് (കോഹൂര്‍) ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് തങ്കുല്‍ നാഗാ സംഘടനകള്‍ രംഗത്തെത്തി. ഉഖ്രുല്‍ ജില്ലയിലെ സിനകൈതൈക്ക് സമീപം വെള്ളിയാഴ്ച രാവിലെ 29 കാരനായ ഹോര്‍ഷോക്മി ജമാങ് എന്ന ഗ്രാമ വളണ്ടിയര്‍ കൊല്ലപ്പെട്ടതായി തങ്കുല്‍ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

1992ല്‍ ആരംഭിച്ച് ആറ് വര്‍ഷത്തോളം നീണ്ടുനിന്ന കുക്കി-നാഗ സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2023ന് ആരംഭിച്ച കുക്കി-മേയ്‌തേയ് കലാപത്തില്‍ ഇതുവരെ 260 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എന്നാല്‍ പ്രദേശത്ത് കടുത്ത സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കൃത്യമായ ഇടപ്പെടല്‍ നടത്താന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മണിപ്പൂരിന് നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.