kerala

ആലപ്പുഴയില്‍ കര്‍ഷക ആത്മഹത്യ; തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് എഴുതി വച്ച ശേഷം കര്‍ഷകന്‍ വിഷംകഴിച്ചു മരിച്ചു

By webdesk14

November 11, 2023

കുട്ടനാട്ടില്‍ കര്‍ഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പെഴുതിയത്.

ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. നെല്ല് സംഭരിച്ചതിന്റെ വില പിആര്‍എസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.

‘ഞാന്‍ പരാജയപ്പെട്ടു പോയി, ഞാന്‍ ഒരു കൃഷിക്കാരനാണ്. ഞാന്‍ കുറ ഏക്കറുകള്‍ കൃഷി ചെയ്ത് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നെല്ലിന് കാശ് തന്നില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് കുടിശ്ശികയാണ് പിആര്‍എസ് എന്ന്. ഞാന്‍ 20 കൊല്ലം മുമ്പ് മദ്യപാനം നിര്‍ത്തിയിരുന്നു, ഇപ്പോള്‍ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാന്‍ കടക്കാരനാണ്, കൃഷിക്കാരന്‍ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങള്‍ പറയണം. നിങ്ങള്‍ വരണം എനിക്ക് റീത്ത് വെക്കണം’; ഇത്രയുമാണ് ഫോണ്‍ കോളില്‍ ഉള്ളത്.