india

തമിഴ്‌നാട്ടില്‍ കനത്ത മഴ; വിദ്യാലയങ്ങള്‍ക്ക് അവധി, വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

By webdesk13

June 19, 2023

തലസ്ഥാനമായ ചെന്നൈയില്‍ അടക്കം തമിഴ്‌നാട്ടില്‍ കനത്ത മഴ. രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മലിയാടുതുറൈ, കൂഡല്ലൂര്‍, വില്ലുപുരം, ചെങ്കല്‍പേട്ട്, ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, കള്ളകുറിച്ചി, അരിയലൂര്‍, പെരംബലൂര്‍, ശിവഗംഗ, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പ്രതികൂലമായി ബാധിച്ചു.

6 ജില്ലകളിലെ സ്‌കൂളുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, റാണിപേട്ട് എന്നീ ജില്ലകളിലാണ് അവധി നല്‍കിയിട്ടുള്ളത്.

മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ഇന്ന് പുലര്‍ച്ചെ വരെ തുടരുകയാണ്. തേനി ജില്ലയില്‍ ഭിത്തി തകര്‍ന്നു വീണ് വീട്ടമ്മ മരിച്ചു. പ്രധാന പാതയായ ഒ.എം.ആറില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ആര്‍.കെ റോഡില്‍ മരം കടപുഴകിവീണു. അഗ്‌നിശമനസേന എത്തി മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലീ മീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. സാധാരണ ജൂണ്‍ മാസത്തില്‍ 55 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. 1996ന് ശേഷം ജൂണ്‍ മാസത്തില്‍ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായാണ്.