kerala

‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും

By webdesk14

April 23, 2026

പ്രവാസലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിപ്പോയ ഒരു മലയാളി കുടുംബത്തിന് ആശ്രയമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കെ.എം.സി.സി.യും നടത്തിയ ഇടപെടല്‍ മാനവികതയുടെ ഉത്തമ ഉദാഹരണമാകുന്നു. ചികിത്സാ ബില്ലായി നല്‍കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ തങ്ങളുടെ ഇടപെടലിലൂടെ ഇളവ് ചെയ്യുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിതുറക്കുകയും ചെയ്തതോടെ ഒരു കുടുംബത്തിന്റെ വലിയ നോവിനാണ് ആശ്വാസമായത്.

കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാല്‍ (വേണു) ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ ഷാര്‍ജയിലെ ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ ചികിത്സാ ചെലവ് ഏകദേശം 75 ലക്ഷം രൂപയോളം (3 ലക്ഷം ദിര്‍ഹം) എത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ആശുപത്രി അധികൃതര്‍ ബില്ലില്‍ ഇളവ് നല്‍കിയെങ്കിലും 45 ലക്ഷത്തോളം രൂപ (2,17,000 ദിര്‍ഹം) അടച്ചാലേ മൃതദേഹം വിട്ടുകിട്ടുമായിരുന്നുള്ളൂ.

സാധാരണക്കാരായ കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഈ ഘട്ടത്തിലാണ് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സീമയും കുടുംബവും സഹായത്തിനായി മുസ്ലിം ലീഗ് – കെ.എം.സി.സി നേതാക്കളെ സമീപിക്കുന്നത്.

വിവരമറിഞ്ഞ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉടന്‍ തന്നെ ആശുപത്രി ഉടമ ഡോ. ഷംസീര്‍ വയലിലുമായും രാജ്യസഭാംഗം ഹാരീസ് ബീരാനുമായും ബന്ധപ്പെട്ടു. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടതോടെ, അടയ്ക്കാനുണ്ടായിരുന്ന വലിയ തുകയില്‍ നിന്ന് വെറും 40,000 ദിര്‍ഹം മാത്രമായി ചുരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ വമ്പിച്ച ഇളവാണ് തങ്ങളുടെ ഒറ്റ വാക്കില്‍ സാധ്യമായത്.

ബാക്കി തുക സമാഹരിക്കാന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഷാര്‍ജ, തണല്‍, പ്രവാസി സംഘടനകള്‍ തുടങ്ങി 13-ഓളം സംഘടനകള്‍ മുന്നിട്ടിറങ്ങി. കെ.എം.സി.സി നേതാവ് നിസാര്‍ തളങ്കരയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി.

‘ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കാരുണ്യം. രാഷ്ട്രീയ-മത സങ്കുചിതത്വങ്ങള്‍ക്കപ്പുറം മനുഷ്യത്വം ഇന്നും ജീവിക്കുന്നു എന്ന് തങ്ങള്‍ തെളിയിച്ചു.’സീമ, കൗണ്‍സിലര്‍, കാഞ്ഞങ്ങാട് നഗരസഭ.

സന്ദീപ് വാര്യര്‍ നല്‍കിയ നിര്‍ദ്ദേശാനുസരണം കെ.എം.സി.സി നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, അബു മഹിനബാദ് തുടങ്ങിയവരുടെ ഏകോപനവും ഈ ദൗത്യത്തില്‍ നിര്‍ണ്ണായകമായി. വേണുഗോപാലിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാത്രി പത്തരയ്ക്കുള്ള ഫ്‌ലൈറ്റില്‍ നാട്ടിലെത്തിക്കും.

വിപല്‍ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് തണലായി നില്‍ക്കുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളും, കക്ഷി രാഷ്ട്രീയത്തിനപ്പുറം സ്‌നേഹത്തിന്റെ പാതയൊരുക്കുന്ന സാദിഖലി തങ്ങളുടെ നേതൃത്വവും ഒരിക്കല്‍ കൂടി നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്.