kerala
ഇസ്റാഉം മിഅ്റാജും വിശ്വാസവും- വെള്ളിത്തെളിച്ചം article
ഇസ്റാഉം വിശ്വാസികള്‍ വായിക്കുമ്പോള്‍ നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊര്‍ജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയില്‍ നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അല്‍ അഖ്സാ സമുച്ചയത്തില്‍ എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവര്‍ക്ക് ഇമാമത്ത് വഹിക്കുകയും ചെയ്തത് ഇനി ലോകത്തിന്റെ ചുമതലയും ഉത്തരവാദിത്വവും നബി(സ)യെ ഏല്‍പ്പിക്കുക, നബി അത് ഏറ്റെടുക്കുക എന്നീ അര്‍ത്ഥങ്ങളിലായിരുന്നു എന്നും കാണാന്‍ കഴിയും. പിന്നെയുള്ള ആകാശാരോഹണ അനുഭവങ്ങളെല്ലാം നബിയുടെ മനസ്സിനെ ഊര്‍ജ്ജപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.
വെള്ളിത്തെളിച്ചം- ടി.എച്ച് ദാരിമി
നടന്ന കാലം മുതലേ വിവാദങ്ങള്‍ പിണഞ്ഞുകിടക്കുന്ന സംഭവങ്ങളാണ് ഇസ്റാഉം മിഅ്റാജും. കാരണം സരളമാണ്. ഉണ്ടായ സംഭവങ്ങളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ആര്‍ക്കും അത്ര സരളമായി വിശ്വാസം വരാത്ത കാര്യങ്ങളാണ് ഉണ്ടായതെല്ലാം. ഒരു രാത്രിയില്‍ എല്ലാവരും ഉറങ്ങാനിരിക്കെ ഏതോ അജ്ഞാതര്‍ വരുന്നു. നബിയെ അവര്‍ പിടികൂടുന്നു. കഅ്ബാലയത്തിന്റെ വടക്കുവശത്തുള്ള അര മതിലിനുള്ളില്‍ കിടത്തി മാറു തുറന്ന ഒരു ശസ്ത്രക്രിയ ചെയ്യുന്നു. പിന്നെ, കണ്ടാല്‍ തട്ടുകുതിരയെ പോലെ തോന്നിക്കുന്ന ചിറകുകളുള്ള ഒരു മൃഗത്തില്‍ കയറ്റുന്നു. വടക്കോട്ട് പറക്കുന്നു. നിമിഷങ്ങള്‍ കൊണ്ട് പലസ്തീനിലെ അല്‍ അഖ്സ സമുച്ചയത്തില്‍ എത്തുന്നു. അവിടെ അപ്പോഴേക്കും തടിച്ചുകൂടിയ, മരിച്ചു പോയ പ്രവാചക മഹാത്മാക്കളുടെ സ്വീകരണം ഏറ്റുവാങ്ങുന്നു. പിന്നെ ആകാശത്തിലേക്ക് മലക്കിനോടൊപ്പം ഉയരുന്നു. ആകാശത്തിന്റെ ഏഴു തട്ടുകളും കടന്ന് ഒരുപാട് കാഴ്ചകള്‍ കണ്ട് അതേ രാത്രിയില്‍ തന്നെ പുലര്‍ച്ചക്ക് മുമ്പായി നാട്ടിലെ വീട്ടില്‍ തിരിച്ചെത്തുന്നു. ഒറ്റ ശ്വാസത്തില്‍ ഇങ്ങനെ പറയാവുന്ന ഒന്നാണ് ഈ സംഭവം. പക്ഷേ, അന്നത്തെ ഇത് കേള്‍ക്കുന്ന മക്കയിലെ നിരക്ഷരരായ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചങ്കില് നിന്ന് ഇറക്കാന്‍ ആവാത്തതാണ്. മുഹമ്മദിനോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല പ്രധാന പ്രശ്നം. ഇത് തലക്കകത്തേക്ക് കടക്കാത്തതാണ് പ്രശ്നം. ഇന്ദ്രിയങ്ങളുടെ ഓരോ ദ്വാരങ്ങളിലൂടെയും കടക്കാന്‍ ശ്രമിക്കുമ്പോഴും അത് വിഫലമാവുകയാണ്. ഉള്‍കൊള്ളാവുന്നതല്ലേ ഉള്ളിലേക്ക് കടക്കൂ!
അന്നത്തെ അവിടെയുള്ള പച്ച മനുഷ്യരെ സംബന്ധിച്ചിടത്തോളം ഹൃദയം തുറന്ന് നടത്തിയ ആ ശസ്ത്രക്രിയ ഉള്‍ക്കൊള്ളാന്‍ മാത്രം അവരുടെ കാലത്തെ ശരീരശാസ്ത്രം വളര്‍ന്നിട്ടുണ്ടായിരുന്നില്ല . മുറിവും ചതവും വെട്ടും കുത്തും എല്ലാം അവര്‍ക്കിടയില്‍ പതിവായിരുന്നു. പക്ഷേ, ഇത്തരം ഒരു ശസ്ത്രക്രിയ അതും അജ്ഞാതരായ ആരോ വന്ന് ചെയ്ത അവരുടെ മനസ്സില്‍ കൊള്ളാവുന്നതല്ലായിരുന്നു. അത്ര ചെറുതായിരുന്നു, അവരുടെ കാലത്തിന്റെ ശരീരശാസ്ത്രം. ആടും മാടും ഒട്ടകവും ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു അവര്‍ക്കെങ്കിലും പറക്കുന്ന തട്ട്കുതിര എന്ന് കേള്‍ക്കുമ്പോള്‍ അവരില്‍പെട്ട ഏത് നിഷ്കളങ്കനും നെറ്റി ചുളിക്കുമായിരുന്നു. 40 ദിവസം നടന്നാലേ ജറൂസലേമിലെ അഖ്സാ പള്ളിയുടെ അടുത്തെത്താനാവൂ എന്നത് അവരുടെ അറിവ് മാത്രമായിരുന്നില്ല, അനുഭവം കൂടിയായിരുന്നു. പിന്നെ ആകാശത്തിന്റെ തട്ടുകളിലൂടെ കയറുകയാണ് ചെയ്യുന്നത്. അത് ഒരിക്കലും അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. കാരണം അന്നത്തെ ശാസ്ത്രത്തിന്റെ വികാസം അനുസരിച്ച് അവര്‍ കേട്ടിട്ടുള്ളത് ആകാശം പദാര്‍ത്ഥ നിര്‍മ്മിതമാണെന്നാണ്. അത് തുളച്ചു കടക്കാന്‍ കഴിയില്ല. അതു മാത്രമല്ല, ഇത്രയും ദീര്‍ഘമായ യാത്രയാണെങ്കിലും ആ ഒരൊറ്റ രാത്രിയില്‍ തന്നെ അത് പൂര്‍ത്തിയാവുകയും ചെയ്തു. അവരില്‍ ഒരാളായി നമ്മില്‍ ഒരാള്‍ നിന്നു സങ്കല്പ്പിച്ചു നോക്കിയാല്‍ നമ്മളും പറഞ്ഞു പോകും, ഉമ്മുഹാനി(റ) പറഞ്ഞതുപോലെ. തന്റെ നിശാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും അനുഭവം ആദ്യം നബി പറഞ്ഞത് തന്റെ പിതൃവ്യപുത്രിയായ ഉമ്മുഹാനിയോട് ആയിരുന്നുവല്ലോ. അതുകേട്ടതും ഉമ്മുഹാനി സ്നേഹത്തോടെ നബിയോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിനെ സത്യം ചെയ്ത് ഞാന്‍ ചോദിക്കട്ടെ, ഖുറൈശികളോട് താങ്കള്‍ ഈ വിവരം പറയുവാന്‍ പോവുകയാണോ? എങ്കില്‍ അങ്ങയുടെ സത്യസന്ധതയെ അവര്‍ കളവാക്കും നബിയെ!.
മാത്രമല്ല, മക്കയിലെ മുശ് രിക്കുകള്‍ ചിലര്‍ നേരിട്ടു രംഗത്തേക്കുവന്നു. അവര്‍ക്ക് ബലമുളള ഒരു പിടിവള്ളി കിട്ടിയതിന്റെ ഊറ്റമുണ്ട്. അവര്‍ ചോദിച്ചു. ഞങ്ങള്‍ കണ്ടിട്ടുള്ള ബൈത്തുല്‍ മുഖദ്ദസിലെ വിശേഷണങ്ങള്‍ പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ആ പ്രദേശവും പള്ളിയും നേരില്‍ക്കണ്ട പലരുമുണ്ട്. അവര്‍ക്കാണ് ഏറെ ധൈര്യം. അതിന്റെ നിര്‍മ്മാണം എങ്ങനെ? രൂപമെങ്ങനെ? ; അവര്‍ ചോദ്യ ശരങ്ങള്‍ എയ്തുതുടങ്ങി. യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിരവധി പ്രാവശ്യം കണ്ടവര്‍ക്കുപോലും അതിന്റെ എല്ലാ രൂപഭാഗങ്ങളും വര്‍ണ്ണിക്കുക പ്രയാസമായിരിക്കും. പക്ഷേ, എന്നിട്ടും റസൂല്‍(സ) അതിനെ പൂര്‍ണമായി വര്‍ണിക്കുക തന്നെ ചെയ്തു. നബി(സ) പറയുന്നു: അല്ലാഹു ബൈത്തുല്‍ മുഖദ്ദസ് എനിക്ക് മുമ്പില്‍ വെളിപ്പെടുത്തിത്തന്നു. അതിലേക്ക് നോക്കി ഞാന്‍ അവരോട് പറയാന്‍ തുടങ്ങി (ബുഖാരി, മുസ്ലിം). ചിലര്‍ക്ക് എന്നിട്ടും വിഷമിറക്കുന്നില്ല, അവരില്‍ ചിലര്‍ നബി(സ)യോട് ചോദിച്ചു: നിങ്ങളീ പറയുന്നതിന് വല്ല അടയാളവുമുണ്ടോ?
നബി(സ) വിവരിച്ചു: ഞാന്‍ മക്കയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് മക്കക്കാരായ ഖുറൈശികളുടെ ഒരു ഒട്ടക സംഘത്തെ കണ്ടു. ഒരു ഒട്ടകം ഞങ്ങളുടെ വരവ് കണ്ടു വിരണ്ട് വട്ടംചുറ്റി ഓടുകയുണ്ടായി. കൂട്ടത്തില്‍ ഒരൊട്ടകത്തിന്റെ നെറ്റിയില്‍ രണ്ടു പുള്ളികളുണ്ട്. കറുത്ത പുള്ളിയും വെളുത്ത പുള്ളിയും. ആ ഒട്ടകം വീണു, അതിന് പരിക്കുപറ്റി. ദിവസങ്ങള്‍ കഴിഞ്ഞ് ആ പറഞ്ഞ ഒട്ടകസംഘം മക്കയിലെത്തി. സംഘത്തോട് ശത്രുക്കള്‍ നബി പറഞ്ഞ വിവരങ്ങളന്വേഷിച്ചു. അതൊക്കെയും ശരിയായിരുന്നു. ഇതൊക്കെ ഒന്നാമതായി സൂചിപ്പിക്കുന്നത് നബി തിരുമേനിയുടെ ആദ്യപ്രബോധിതരായ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ഇസ്റാഉം മിഅ്റാജും എന്നാണ്. എന്നല്ല, അവരുടെ ഓരോ ശരങ്ങളെയും തടുത്തിട്ടും തകര്‍ത്തിട്ടും വിണ്ടും അവര്‍ ആക്രമിച്ചിരുന്നത് അവര്‍ക്ക് ബോധ്യം വരാത്തതു കൊണ്ട് തന്നെയായിരുന്നു എന്നും.
പക്ഷെ, തന്നെ തടയുന്ന ഉമ്മു ഹാനിയോട് നബി(സ) പറഞ്ഞു: ഞാനിത് പറയുക തന്നെ ചെയ്യും. അപ്പോള്‍ ആ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം ജ്വലിക്കുന്നുണ്ടായിരുന്നു. മറ്റൊന്ന്. ഇമാം ബൈഹഖി(റ) ആഇശ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു: റസൂല്‍(സ) മസ്ജിദുല്‍ അഖ്സയിലേക്ക് രാപ്രയാണം നടത്തിയതിന്റെ പ്രഭാതത്തില്‍ ജനങ്ങള്‍ ഇതൊരു സംസാരവിഷയമാക്കി. നേരത്തെ വിശ്വാസികളായി പ്രത്യക്ഷത്തില്‍ രംഗത്തുണ്ടായിരുന്ന ചിലര്‍ ഇതിന്റെ മറവില്‍ ഇസ്ലാം കയ്യൊഴിച്ചു. അവര്‍ അബൂബക്കര്‍ സിദ്ദീഖ്(റ)വിനെ സമീപിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരനെ (മുഹമ്മദിനെ) സംബന്ധിച്ച് വല്ലതും പറയാനുണ്ടോ? രാത്രി ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രയാണം നടത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. അബൂബക്കര്‍(റ) ചോദിച്ചു: മുഹമ്മദ്(സ) അങ്ങനെ പറഞ്ഞോ? അവര്‍ പറഞ്ഞു; അതേ. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു: മുഹമ്മദ്(സ) അതു പറഞ്ഞുവെങ്കില്‍ തീര്‍ച്ച, അത് ഉണ്ടായതു തന്നെയാണ്. അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ. അവര്‍ വിട്ടില്ല: ഒരൊറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുഖദ്ദസിലെത്തി പ്രഭാതത്തിനുമുമ്പ് തിരിച്ചുവന്നുവെന്നത് താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതാണോ ?. അബൂബക്കര്‍(റ) പറഞ്ഞു: അതേ, അതിനേക്കാള്‍ വിദൂരമായ യാഥാര്‍ത്ഥ്യങ്ങളും നബി പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും. അതറിഞ്ഞപ്പോള്‍ അന്ന് അബൂബക്കര്‍(റ)ന് സിദ്ദീഖ് പതക്കം ചാര്‍ത്തിക്കൊടുത്തു നബി(സ). ഇങ്ങനെ തുറന്നു പറയുന്ന രംഗം ഉണ്ടായില്ലെങ്കിലും അന്നുണ്ടായിരുന്ന നൂറുകണക്കിന് സ്വഹാബിമാര്‍ക്കും അത് ആരോചകമോ അരുചികരമോ ആയി അനുഭവപ്പെട്ടില്ല. പുറത്തു പോയതൊക്കെ വക്കത്തു നിന്നിരുന്ന ഏതാനും പേരാണ്. അപ്പോള്‍ ഇതൊക്കെ സൂചിപിക്കുന്നത് ഇസ്റാഉം മിഅ്റാജും മനസ്സിലേക്കും ബുദ്ധിയിലേക്കും ഇറങ്ങുന്നത് തന്നെയാണ് എന്നാണ്. പക്ഷെ, അത് മനസ്സിലാകുവാനും വിശ്വാസംവരാനും മറ്റൊരു രസതന്ത്രം സ്വീകരിക്കണം. മറ്റൊരു പശ്ചാതലത്തിലിട്ട് കാണണം. വിശ്വാസം എന്ന പശ്ചാതലത്തില്‍.
അതിനാദ്യം കാണേണ്ടത് ഇസ്റാഉം മിഅ്റാജും നടന്ന കാലത്തെയാണ്. നബിയെ സംബന്ധിച്ചിടത്തോളം വൈയക്തിക ജീവിതവും പ്രബോധന ജീവിതവും രണ്ടും ഗുരുതരമായ പ്രയാസങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലമായിരുന്നു അത്. വൈയക്തികമായി തന്നെ സംരക്ഷിച്ചിരുന്ന പിതൃവ്യന് അബൂത്വാലിബും പത്നി ഖദീജയും മരണപ്പെട്ടതോടെ രൂപപ്പെട്ട അസ്വസ്ഥതയായിരുന്നു. ഇവര്‍ രണ്ടും പോയതോടെ മക്കയിലെ ശത്രുക്കള്‍ നബിക്കു നേരെ അലറി പാഞ്ഞെടുക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല എന്ന് പോലും നബി കരുതിയ കാലം. തായിഫ് യാത്രയൊക്കെ അങ്ങനെ ഉണ്ടായതാതിരുന്നു. നീണ്ട 10 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങളൊക്കെ പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടും തന്റെ നാട്ടിലെ പ്രമാണികള്‍ക്കും പ്രധാനികള്‍ക്കും ഒരു മാറ്റവും ഇല്ലാത്തതും ഇതുവരെയും തന്റെ ദൗത്യം ആനുപാതിക വിജയം കാണാത്തതുമാണ് പ്രബോധനപരമായി നബിയെ വേട്ടയാടുന്ന കാര്യം. വ്യക്തമായി വിലയിരുത്തിയാല്‍, നിരാശ, മടുപ്പ് തുടങ്ങിയവ അടിച്ചുകയറാനും കാല് പിന്നോട്ട് വലിക്കണമോ എന്നു പോലും ആലോചിക്കാനുമൊക്കെ ആരും ചിന്തിച്ചു പോകുന്ന ഒരു സാഹചര്യം. അത്തരമൊരു സാഹചര്യത്തില്‍ നബി തിരുമേനിയെ പുതിയ കരുത്തിലേക്കും അര്‍ഥത്തിലേക്കും ചുമതലയിലേക്കും മാറ്റുവാനും ബലപ്പെടുത്തുവാനും ഉണ്ടായതാണ് ഇസ്റാഉം മിഅ്റാജും. ചരിത്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇസ്റാഇനും മിഅ് റാജിനും മുമ്പും പിമ്പും ഉളള നബിയില്‍ കൃത്യമായ വ്യത്യാസം കാണാം.
തന്റെ ദൗത്യത്തിലുള്ള ആത്മവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശമെന്ന് കരുതാന്‍ പല ന്യായങ്ങളും ഉണ്ട്. ഉദാഹരണമായി സൂറത്തുല്‍ ഇസ്റാഅ് ഒന്നാമത്തെ ആയത്തില്‍ തന്നെ അല്ലാഹു എന്തിനാണ് ഈ പ്രയാണം ഒരുക്കിയത് എന്ന് വിവരിച്ചുകൊണ്ട് പറയുന്നു: അദ്ദേഹത്തിന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി, എന്ന്. തന്റെ വലിയ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു പ്രവാചകന്മാരുടെ മനസ്സിനെ ബലപ്പെടുത്തുന്നത് അല്ലാഹുവിന്റെ ഒരു പതിവ് തന്നെയാണ്. അധ്യായം അല്‍ അന്‍ആ മിന്റെ 75ാം സൂക്തത്തില്‍ ഇബ്രാഹിം നബിയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: അപ്രകാരം ഇബ്രാഹിമിനു നാം ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരസ്ഥാനങ്ങള്‍കാണിച്ചുകൊടുക്കുകയുണ്ടായി. അദ്ദേഹം ദൃഢതയുള്ളവരില്‍ പെട്ട ആളാകുവാന്‍ വേണ്ടി. മൂസാ നബിയെ കുറിച്ചും ഇത്തരം പരാമര്‍ശം ഉണ്ട് (ത്വാഹാ: 23) ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുക, നബിക്ക് ദൃഢചിത്തതയും വലിയ പിന്തുണയും നല്കി മാനസിക ഊര്‍ജ്ജം സൃഷ്ടിച്ചെടുക്കുവാന്‍ വേണ്ടി അല്ലാഹു സംവിധാനിച്ച ഒരു സംഭവമായിരുന്നു അത് എന്നാണ്. നഗ്നനേത്രം കൊണ്ട് സ്വര്‍ഗവും നരകവും അടക്കം പരലോകത്തെ കാണുന്നതോടെ നബിയുടെ മനസ്സ് ഇത്തരം ഒരു ദൃഢതയില്‍ എത്തിച്ചേരും. ഈ സംഭവത്തിനു ശേഷം പിന്നെ മക്കക്കാരുമായി അനുരജ്ഞന സ്വരത്തില്‍ നബി സംസാരിച്ചിട്ടില്ല എന്നാണ്. ഈ സമയത്താണ് സത്യവിശ്വാസത്തിന്റെ അല്‍ഭുതം പറയുന്ന അസ്ഹാബുല്‍ കഹ്ഫിന്റെ കഥ അവതരിച്ചതും. ഇനി ഈമാനിന് മാത്രമാണ് പരിഗണന എന്നു പറയുകയായിരുന്നു ഈ സംഭവങ്ങള്‍ എന്നു ചുരുക്കം.
ഈ പശ്ചാതലത്തില്‍ ഇസ്റാഉം വിശ്വാസികള്‍ വായിക്കുമ്പോള്‍ നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊര്‍ജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയില്‍ നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അല്‍ അഖ്സാ സമുച്ചയത്തില്‍ എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവര്‍ക്ക് ഇമാമത്ത് വഹിക്കുകയും ചെയ്തത് ഇനി ലോകത്തിന്റെ ചുമതലയും ഉത്തരവാദിത്വവും നബി(സ)യെ ഏല്‍പ്പിക്കുക, നബി അത് ഏറ്റെടുക്കുക എന്നീ അര്‍ത്ഥങ്ങളിലായിരുന്നു എന്നും കാണാന്‍ കഴിയും. പിന്നെയുള്ള ആകാശാരോഹണ അനുഭവങ്ങളെല്ലാം നബിയുടെ മനസ്സിനെ ഊര്‍ജ്ജപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇങ്ങനെയാണ് വിശ്വാസി ഇസ്റാഉം മിഅ്റാജും വായിക്കുന്നതും വായിക്കേണ്ടതും. മറ്റൊന്നുകൂടെ പറയാനുണ്ട്. ഇത് വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും ബലപ്പെടുത്താനും അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ഉള്ളതാണ്. അതിനാല്‍ വിശ്വാസം എന്ന അടിസ്ഥാന ഘടകം ഉള്ളവര്‍ക്കേ ശരിയായ അര്‍ത്ഥത്തില്‍ അത് മനസ്സിലാകൂ. അല്ലാത്തവര്‍ക്ക് അതിനു കഴിയില്ല.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
