അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് ഹോർമൂസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കടത്താൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റുബിയോ. ഇറാന് മേലുള്ള നാവിക ഉപരോധം ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും റുബിയോ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി നിലപാട് കടുപ്പിച്ചത്.
ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ യു.എസ് സൈന്യം നൽകുന്ന നിർദ്ദേശങ്ങൾ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ മുതൽ ഇറാന്റെ എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനം തടയുക എന്ന ലക്ഷ്യത്തോടെ മേഖലയിൽ യു.എസ് കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കുകൾ ലംഘിച്ച് ഇറാന്റെ തുറമുഖങ്ങളിലേക്ക് സർവീസ് നടത്തുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് വാഷിംഗ്ടണിന്റെ തീരുമാനം.