kerala

പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരിക്കുന്നു; യുഡിഎഫ് ആയിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുറത്താക്കിയേനെ: വി.ഡി സതീശൻ

By webdesk14

February 17, 2026

മണ്ണാർക്കാട്: പച്ചക്ക് വർഗീയത പറഞ്ഞ ഒരാൾ ഇപ്പോഴും കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യുഡിഎഫ് ആണെങ്കിൽ 24 മണിക്കൂറിനകം ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ആ മന്ത്രിസഭയെ വെച്ചുകൊണ്ടിരിക്കുന്നവർ എന്ത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സതീശൻ ചോദിച്ചു.

വർഗീയത പറഞ്ഞാൽ ശക്തമായി എതിർക്കും. ആര് പറഞ്ഞാലും എതിർക്കും. വോട്ട് ബാങ്കുണ്ട് എന്ന് പറഞ്ഞ് ചിലർ വരും. അത് കയ്യിൽവെച്ചാൽ മതി. പിണറായിയും വി.ഡി സതീശനുമെല്ലാം കുറച്ചുനാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് ഓർമയാകും. പിന്നെ ഓർമ പോലും അല്ലാതെയാവും. അന്നും കേരളം നിലനിൽക്കണമെന്നും സതീശൻ പറഞ്ഞു.

കേരളത്തിൽ മതസൗഹാർദം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായി പ്രതിരോധിക്കും. ഇത്ര കടുത്ത ഭാഷയിൽ പറയണോ എന്ന് ചോദിക്കുന്നവരുണ്ട്. താൻ പറയുന്നത് കേരളത്തിലെ മതേതര വിശ്വാസികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മതേതര കേരളം ഇന്ത്യക്ക് മുന്നിൽ തലയുയർത്തി നിൽക്കും. വർഗീയ വിഭജനമുണ്ടാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ മാർഗത്തിൽ തന്നെയാണ് സിപിഎമ്മും മുന്നോട്ട് പോകുന്നതെന്നും സതീശൻ പറഞ്ഞു.