kerala

പാലത്തായി പീഡനക്കേസ്; ബി.ജെ.പി നേതാവായ അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി

By webdesk18

November 14, 2025

കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി പോക്‌സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസില്‍ നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും.

2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ പീഡിപ്പച്ചതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. പരാതി കിട്ടിയ അന്ന് മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനവിവരം പെണ്‍കുട്ടി സഹപാഠികളോടു വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുന്‍ അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്,നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടി മുതലും ഹാജരാക്കി.

അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ആര്‍.എസ്.എസുകാരനായ പ്രതിക്കുവേണ്ടി പൊലീസ് നിലകൊണ്ടതാണ് പാലത്തായി പീഡന കേസിനെ വിവാദമാക്കിയത്. ഹൈകോടതി ഇടപെടലില്‍ ക്രൈം ബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

പീഡന തീയതി കുട്ടിക്ക് ഓര്‍മയില്ലെന്ന് പറഞ്ഞതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പാനൂര്‍ എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്‌കൂളില്‍ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗണ്‍സലര്‍മാരോടും ഡോക്ടറോടും നല്‍കിയ മൊഴി.

ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു.

കുട്ടി നല്‍കിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ െ്രെകംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മാതാവും ആക്ഷന്‍ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പ്രതിക്കെതിരെ പോക്‌സോ ചുമത്തി െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. രത്‌നാകരനാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണവേളയില്‍ അന്നത്തെ സ്‌കൂളിലെ പ്രധാനധ്യാപകന്‍ കെ.കെ. ദിനേശന്‍ പ്രതിക്ക് അനുകൂല മൊഴി നല്‍കിയിരുന്നു. പീഡനം നടന്നതിനുശേഷം മാസങ്ങളോളം കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. എന്നാല്‍, സ്‌കൂള്‍ രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നു. ഉച്ചക്കഞ്ഞി അലവന്‍സ് നിലനില്‍ക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രധാനാധ്യാപകന്‍ ഇതിന് നല്‍കിയ മറുപടി. പ്രോസിക്യൂഷനു വേണ്ടി സ്?പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി ഹാജരായഇ. അഡ്വ. ജനൈസ് കടവത്തൂരാണ് അതിജീവിതയുടെ അഭിഭാഷകന്‍.