ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം’: കെ സി വേണുഗോപാല്‍ പറഞ്ഞു.
Hello friends. My book is available now. Just follow the link. Happy reading. Jai Hind pic.twitter.com/VCiLiZOWIi
— Manoj Naravane (@ManojNaravane) December 15, 2023
പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരവനെയുടെ ഓർമക്കുറിപ്പ് ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.