Connect with us

kerala

സപ്ലൈകോയിൽ സാധനങ്ങൾ ഇനിയുമെത്തിയില്ല, വിലക്കയറ്റ ഭീതിയിൽ ജനം

സബ്സിഡി ഇനങ്ങള്‍ പ്രതീക്ഷിച്ച് സ്റ്റോറില്‍ എത്തുന്നവരോട് എന്ത് പറയണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് സപ്ലൈകോ ജീവനക്കാരും

Published

on

സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് എട്ടിന്റെ പണി. മാസങ്ങളായി ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. ഓണം കഴിഞ്ഞ് നാളുകളായിട്ടും ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. നഗരത്തിലെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും ആഴ്ചകളായി സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ല.

കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന പലരും സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടയില്‍ 13 സബ്‌സിഡി ഇനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളും ജനങ്ങളെ ആശങ്കയിലാക്കുകയാണ്

പൊതു വിപണിയെക്കാള്‍ സാധനങ്ങള്‍ക്ക് വില കുറവായതിനാല്‍ പലര്‍ക്കും വലിയ സഹായമായിരുന്നു സപ്ലൈകോയുടെ സബ്‌സിഡി ഇനങ്ങള്‍. അവശ്യസാധനങ്ങള്‍ക്കും ദിനംപ്രതി വില വര്‍ദ്ധിക്കുന്നതിനാല്‍ സ്ബ്‌സിഡി ഇനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കരുതെന്നാണ് സാധാരണക്കാരുടെ ആവശ്യം

സബ്സിഡി ഇനങ്ങള്‍ പ്രതീക്ഷിച്ച് സ്റ്റോറില്‍ എത്തുന്നവരോട് എന്ത് പറയണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് സപ്ലൈകോ ജീവനക്കാര്‍. കോഴിക്കോട് ജില്ലാ സപ്ലൈകോ ഡിപ്പോയില്‍ സബ്സിഡി ഇനങ്ങള്‍ എത്താതായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലാ ഡിപ്പോയുടെ കീഴിലുള്ള നഗരത്തിലെ 28 ഔട്ട്‌ലെറ്റുകളില്‍ മിക്കയിടത്തും സാധനങ്ങള്‍ കാലിയാണ്.

സ്റ്റോക്കില്ലാത്ത സബ്‌സിഡി ഇനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടുമില്ല. കഴിഞ്ഞ 31ന് പൂര്‍ത്തിയാവേണ്ടിയിരുന്ന ടെന്‍ഡര്‍ സാങ്കേതിക കുരുക്കില്‍പെട്ടതോടെയാണ് ഈ ഇനങ്ങള്‍ ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നത്. പഴയ ടെന്‍ഡര്‍ പ്രകാരമുള്ള സബ്‌സിഡി ഇനങ്ങള്‍ സമയത്തിന് കിട്ടാതായതോടെയാണ് ടെന്‍ഡര്‍ പുതുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ നടപടി ഇപ്പോഴും ഇഴയുകയാണ്

ഡിപ്പോയില്‍ സാധനങ്ങള്‍ എത്തിയാല്‍ മാത്രമേ ഔട്ട്‌ലെറ്റുകള്‍ക്ക് കൈമാറാന്‍ കഴിയൂ. ജില്ലയില്‍ എറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് കോവൂര്‍ ഔട്ട്‌ലെറ്റിലാണ്. ആളുകള്‍ എത്താതായതോടെ കോവൂര്‍ ഉള്‍പ്പടെ പല ഔട്ട്‌ലെറ്റുകളും നഷ്ടത്തിലാണെന്ന് ജീവനക്കാര്‍ പറയുന്നു. സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വകുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് വന്‍തുക നല്‍കാനുളളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞാലും സാധനങ്ങള്‍ ഇനി എന്ന് വരുമെന്ന കാര്യത്തിലും അധികാരികള്‍ക്ക് ഉത്തരമില്ല

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാതായതോടെ പായ്ക്കിംഗ് തൊഴിലാളികളും ആശങ്കയിലാണ്. ജോലി നഷ്ടമാകുമോയെന്ന ഭീതിയിലാണ് അവരും.

 

kerala

നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്

കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.

Published

on

നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.

എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

Trending