മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുൾപ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കൽ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. പി.എം ശ്രീയിൽ ഒപ്പുവെച്ച പിണറായി സർക്കാറിനുള്ള ആദ്യത്തെ ഉപഹാരമായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ കമ്പനി നൽകിയ ഹർജിയിലെ വാദം കേൾക്കലാണ് അടുത്ത വർഷം ജനുവരി 13ലേക്ക് മാറ്റിയത്. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.
കഴിഞ്ഞ സെപ്തംബർ പതിനാറിനാണ് കേസിൽ അന്തിമ വാദത്തിന് ഇന്നും നാളെയുമായി തീയ്യതി നിശ്ചയിച്ചത്. കേസിൽ ഇന്നുമുതൽ അന്തിമവാദം കേൾക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്‌ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.