News

മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മിക അവകാശമില്ല

By webdesk13

April 05, 2025

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരോപണങ്ങളുടെ പരമ്പര തന്നെയാണ് സി.പി.എം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അടക്കം പലതും പല രീതിയില്‍ നേരിടാനും പാര്‍ട്ടിക്കു സാധിച്ചു. ലൈഫ് മിഷന്‍ ത ട്ടിപ്പ് കേസില്‍ ഒറ്റ വ്യക്തിയിലേക്ക് ആരോപണം ചുരുക്കാനുമായി. മിക്കതും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയാണ് മറികടന്നത്. എന്നാല്‍, ആരോപണ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ചെയ്യാത്ത സേവനത്തിന് കരിമണല്‍ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതു സംബന്ധിച്ചുള്ളത് കൂടുതല്‍ ഗുരുതരമാണ്. സ്വജനപക്ഷപാതം എന്ന ആരോപണം നേരിടാന്‍ പാര്‍ട്ടി ഇതുവരെ പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങള്‍ ഇതിന് പോരാതെ വരും. മുഖ്യമന്ത്രി പിണറായി വജയന്റെ മകള്‍ വീണയ്ക്കെതിരായ എസ്.എഫ്.ഐ.ഒ കണ്ടെത്തല്‍ വളരെ ഗുരുതരമാണ്. ഒരു സേവനവും നല്‍കാതെ 2.70 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തി എന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ, സി.എം.ആര്‍.എല്‍ എം.ഡിയായ ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് പണം എക്‌സാലോജികിലേക്ക് എത്തിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍. വീണക്കും ശശിധരന്‍ കര്‍ത്തക്കും എക്സാലോജിക് സൊല്യൂഷന്‍സിനും സി.എം.ആര്‍.എല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയിട്ടുണ്ട്. ശശിധരന്‍ കര്‍ത്തക്കും സി.എം. ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ വേറെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സി.എം. ആര്‍.എല്ലില്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇല്ലാത്ത ചെലവുകള്‍ പെരുപ്പിച്ച് കാട്ടി, കൃത്രിമ ബില്ലുകള്‍ തയാറാക്കിയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടന്നത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം ഏറ്റവും പ്രധാന നീക്കം.

അത്ര നിസ്സാരമായി തള്ളാവുന്ന സംഭവമല്ലിത്. ആദായനി കുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വീണക്കും കമ്പനിക്കുമെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ ‘രണ്ടു കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വിണ ജി.എസ്.ടി അടച്ചുവെന്നു’മുള്ള വാദമായിരുന്നു സി.പി.എമ്മി ന്റേത്. എന്നാല്‍ ആ ഇടപാടില്‍ സാമ്പത്തിക വഞ്ചന നടന്നുവെന്നും 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെ ന്നുമുള്ള കണ്ടെത്തലാണ് കേന്ദ്ര ഏജന്‍സിയുടേത്. ഒപ്പം വീണയെ പ്രതിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന് ആരോപിക്കാവുന്ന ഗണത്തില്‍ പെടുത്താവുന്നതല്ല ഇത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ കണ്ടെത്തിയ വിവരമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കും അവരുടെ കമ്പനിക്കും എതിരെയുള്ളത്. അതുകൊണ്ട് ഇതു രാഷ്ട്രീയ പ്രേരിതം എന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയ പ്രേരിതമായിരുന്നെങ്കില്‍ സംഘ്പരിവാര്‍ നേതൃത്വം ഇടപെട്ടു മുഖ്യമന്ത്രിയെ രക്ഷിക്കുമായിരുന്നു. കരുവന്നൂരില്‍ അടക്കം അതു കണ്ടതാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് കേസ് ഹൈക്കോടതി തള്ളിയത് അഴിമതി വിരുദ്ധ നിരോധന നിയമം അനുസരിച്ച് ആവശ്യമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ക ഴിയാത്തതിനാലാണ്. എന്നാല്‍ എസ്.എഫ്.ഐ.ഒ എടുത്ത കേസ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

ചെയ്തിട്ടില്ലാത്ത സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയെന്നു വരുമ്പോള്‍ അതിന് കൈക്കുലി എന്നല്ലാതെ എന്തു വിശേഷണമാണ് യോജിക്കുക? പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ സര്‍ക്കാരിനുകൂടി സാങ്കേതിക പങ്കാളിത്തമുള്ള സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബിസിനസ് ചെയ്യാമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. സം സ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ കരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കമ്പനിയില്‍ പങ്കാളിത്തമുള്ളതാണ്. അതിനാല്‍ തന്നെ ഇതില്‍ ഉള്‍പ്പെടുന്നത് പൊതു ഖജനാവിലെ പണം കൂടിയാണ്. അതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി വിശ്വാസ്യത തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവ ശ്യപ്പെട്ടിരിക്കുന്നത്. ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു പിണറായി വിജയന്‍ എങ്ങനെ ന്യായീകരിക്കും. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്ര നാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്താണ് പറയാനുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവു നേടി മേല്‍ക്കമ്മിറ്റിയില്‍ തു ടരാന്‍ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേല്‍പിക്കുന്നതുമാണ് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മുഖ്യമന്ത്രി പദവി രാജിവെക്കുന്നതിനൊപ്പം പാര്‍ട്ടി പദവികളില്‍ ഇളവു തേടുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാ ണ് കഴിഞ്ഞദിവസം പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടിനെക്കുറിച്ച് ആരോപണം ശക്തമാകുമ്പോള്‍ പിണറായി വിജയനെതിരെ നടപടി എത്രത്തോളമുണ്ടാകുമെന്ന് കണ്ടറി യണം. ‘സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരി ക്കണം’ എന്ന തത്ത്വം പിണറായി വിജയനും ബാധകമാണ്.