kerala

കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടം; മുഖ്യമന്ത്രി വി.ഡി സതീശന്‍

By nazmiya nazreen

September 01, 2026

മാപ്പിളപ്പാട്ട് സംഗീത ലോകത്തെ അമരക്കാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു.

മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എം.എസ് ബാബുരാജ്, ജി. ദേവരാജന്‍, ബോംബെ രവി തുടങ്ങിയ പ്രതിഭകളുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അദ്ദേഹം, പിന്നീട് തനതായ ഈണങ്ങളിലൂടെ മാപ്പിളപ്പാട്ട് ശാഖയില്‍ സ്വന്തമായൊരു യുഗം തന്നെ സൃഷ്ടിച്ചു.

യേശുദാസ് ആലപിച്ച ‘കരയാനും പറയാനും’, കെ.എസ് ചിത്രയുടെ ഭാവസാന്ദ്രമായ ‘യത്തീമിനതാണീ’ തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ എത്രയോ നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറന്നത്. മലയാളത്തിന്റെ മുന്‍നിര ഗായകരെല്ലാം ആ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. ‘ഈണങ്ങളുടെ സുല്‍ത്താന്‍’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ ഞാന്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന വിവരം ഏറെ ആര്‍ദ്രതയോടെയാണ് കേട്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.