kerala

‘ടാര്‍ഗറ്റ് വീണയല്ല, പിണറായി വിജയൻ, എന്ത് സേവനമാണ് വീണാ വിജയൻ്റെ കമ്പനി CMRL ലിന് നല്കിയത്’: ഷോൺ ജോർജ്

By webdesk14

October 13, 2024

അന്വേഷണം കൃത്യമായി പോകുന്നതിന്റെ തെളിവാണ് ഇപ്പോൾ SFIO നടത്തിയ ചോദ്യം ചെയ്യൽ. മാസപ്പടിക്കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്ന് ഷോൺ ജോർജ്. മകൾ വീണാ വിജയനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് മുൻപേ പറഞ്ഞത്, എന്ത് സേവനമാണ് വീണാ വിജയൻ്റെ കമ്പനി CMRL ലിന് നല്കിയത്? അവർക്ക് പണം നല്കിയത് ഒരു സേവനവും നല്കിയതിന് അല്ലെന്നും ഷോൺ ആരോപിച്ചു.

അന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിൽ കേസിനെ തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ സിഎംആർഎല്ലും വീണാവിജയന്റെ എക്‌സാ ലോജിക്സും നടത്തിയിരുന്നു. കേസ് ശെരിയായ ദിശയിലേക്ക് തന്നെ പോകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പരാതിക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

”ഇപ്പോഴും തോട്ടപ്പളിയിൽ കരിമണൽ ഖനനം നടക്കുന്നുണ്ട് അതിലേക്കും അന്വേഷണം എത്തണം. വീണയ്ക്കും സുനീഷിനും അബുദാബിയിൽ അക്കൗണ്ട് ഉണ്ടെന്ന കാര്യം വീണ്ടും ആവർത്തിക്കുന്നു. ഇത് പറഞ്ഞിട്ടും ഇതുവരെ നടപടിയൊന്നും തനിക്കെതിരെ എടുത്തിട്ടില്ല. എട്ടു കോടിയോളം രൂപ കേസ് നടത്താനായി ചിലവഴിച്ചു, എന്നാൽ ഇതിൽ കെഎസ്ഐഡിസി ആണ് രണ്ടുകോടി മുടക്കിയത്.

ഇന്ത്യയുടെ മൂന്ന് ഹൈക്കോടതികളിലായി അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട നിൽക്കുന്നത്. അതിൽ തന്നെ ഡൽഹി ഹൈക്കോടതിയിലെ ഒരു കേസ് ഇപ്പോഴും പരിഗണനയിലാണുള്ളത്. ആ കേസ് നവംബർ 12 നാണ് കേൾക്കുന്നത്. അതുവരെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ സാധിക്കില്ല. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരാണ് സിഎംആർഎല്ലിനായി ഹാജരായിരിക്കുന്നത്. ഫൈറ്റ് ചെയ്തിട്ടാണ് കേസ് ഇപ്പോൾ ഇവിടം വരെ വന്നെത്തിനിൽക്കുന്നത്. ഈ നിമിഷം വരെ SFIOയുടെ അഭിഭാഷകരായി എത്തിയിട്ടുള്ളവർ അത്രയും കൃത്യവും ശക്തവുമായ നിലപാടുകൾ എടുത്തത് കൊണ്ടാണ് ഇപ്പോൾ ഈ കേസ് മുങ്ങാതെ ഇവിടം വരെ എത്തിനിൽക്കുന്നത്. കേസ് എത്തേണ്ടിടത്ത് തന്നെ എത്തിയിരിക്കും” ഷോൺ ജോർജ് പറഞ്ഞു.

എന്നാൽ വീണാ വിജയനെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വിമർശനം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നേരത്തുള്ള സ്റ്റണ്ടാണിതെന്നും SFIO യുടെ അന്വേഷണം പ്രഹസനം മാത്രമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.