News

ഇത് പൊളിറ്റിക്കലി കറക്റ്റല്ലെന്ന് പറയുന്നവരുണ്ടാവാം, എനിക്കത് പ്രശ്‌നമല്ല, സൊമാലിയന്‍ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് ട്രംപ്

By webdesk18

December 04, 2025

യു.എസില്‍ നിന്ന് സൊമാലിയന്‍ കുടിയേറ്റക്കാരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്. ‘അവര്‍ വന്നിടത്തേക്ക് തിരികെ പോകണം. അവരുടെ രാജ്യം ഒരു കാരണവശാലും നല്ലതല്ല, ഇത് പൊളിറ്റിക്കലി കറക്റ്റായ ഒരു തീരുമാനമല്ലെന്ന് പറയുന്നവരുണ്ടാവാം. എനിക്കത് പ്രശ്‌നമല്ല.’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാല്‍, അവര്‍ നമ്മുടെ രാജ്യത്ത് കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ യു.എസിന് വഴിതെറ്റും,’ ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിലും ട്രംപ് ആവര്‍ത്തിച്ചു.

ഇമിഗ്രേഷന്‍ വകുപ്പ് മിനസോട്ട സ്‌റ്റേറ്റില്‍ നിയമവിരുദ്ധ സൊമാലിയന്‍ കുടിയേറ്റക്കാരെ പിടികൂടി നാടുകടത്താന്‍ ലക്ഷ്യമിട്ട് നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. സൊമാലിയന്‍ വംശജരായ അമേരിക്കന്‍ പൗരന്‍മാരെ പോലും ഇമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദിഷ്ട നടപടികള്‍ മൂലം പുറത്താക്കുന്നതിലേക്ക് വഴിതെളിക്കുമെന്ന് മിനിസോട്ടയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും അവ അവഗണിക്കുന്നുവെന്നും സൊമാലിയന്‍ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ പറഞ്ഞു.

ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്ന മിനിയ പോളിസിലും സെന്റ് പോളിലുമായാണ് അമേരിക്കയിലെ സൊമാലിയന്‍ വംശജരില്‍ ഭൂരിഭാഗവും കഴിയുന്നത്.

സൊമാലിക്കാര്‍ക്ക് നല്‍കുന്ന നിയമപരമായ താത്കാലിക സംരക്ഷിതപദവി റദ്ദാക്കാനാണ് ട്രംപ് സര്‍ക്കാറിന്റെ നീക്കം. യു.എസിന്റെ സാമൂഹികസുരക്ഷാ പദ്ധതികളുടെ ഗുണം വലിയതോതില്‍ കൈപ്പറ്റുന്ന സൊമാലിയന്‍ വംശജര്‍ അമേരിക്കക്കായി കാര്യമായൊന്നും സംഭാവനചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കയുടെ വിവിധ നഗരങ്ങളിലായി 80,000 സൊമാലിയക്കാര്‍ കഴിയുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍

‘ഇത് പൊളിറ്റിക്കലി കറക്റ്റായ ഒരു തീരുമാനമല്ലെന്ന് പറയുന്നവരുണ്ടാവാം. എനിക്കത് പ്രശ്‌നമല്ല. അവരെ ഈ രാജ്യത്ത് ഞാന്‍ ആഗ്രഹിക്കുന്നില്ല. സൊമാലിയ, പേരിന് മാത്രമൊരു രാജ്യമാണ്, അവരിങ്ങനെ ചുറ്റിക്കറങ്ങുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു.’ ട്രംപ് പറഞ്ഞു.

ഏതാനും ദിവസംമുന്‍പ് വൈറ്റ്ഹൗസിനുസമീപം രണ്ട് നാഷണല്‍ ഗാര്‍ഡുകള്‍ക്കുനേരേ വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സൊമാലിയന്‍ വംശജയായ ഇലാന്‍ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനമുന്നയിച്ചു. ‘ഞാന്‍ എപ്പോഴും അവരെ ശ്രദ്ധിക്കാറുണ്ട്. ഒമര്‍ എല്ലാവരെയും വെറുക്കുന്നു, അവര്‍ക്ക് വലിയ കഴിവില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന് തന്നോടുള്ള അഭിനിവേശം ഭയപ്പെടുത്തുന്നതാണെന്ന് ഇലാന്‍ ഒമര്‍ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. ആവശ്യമായ സഹായം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് ഒമര്‍ കുറിച്ചു. ‘പ്രസിഡന്റിന് വിദഗ്ദമായി ചെയ്യാനറിയുന്ന കാര്യം വഴിതിരിച്ചുവിടലാണ്. തന്റെ മിക്കവാറും എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന വസ്തുത മറച്ചുവെക്കാന്‍ ഇപ്പോള്‍ സൊമാലി അമേരിക്കന്‍ സമൂഹത്തെ ആക്രമിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണ്. പ്രസിഡന്റിന്റെ വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ക്കിടയിലും ഞങ്ങള്‍ മുന്നോട്ടുപോകും,’ മറ്റൊരു കുറിപ്പില്‍ ഇലാന്‍ പറഞ്ഞു.