kerala

30ാമത് ഐ.എഫ്.എഫ്.കെ: ജൂറി ചെയര്‍പേഴ്സണായി ഇറാനിയന്‍ വിദ്വേഷചലച്ചിത്രകാരന്‍ മുഹമ്മദ് റസൂലോഫ്

By webdesk18

December 09, 2025

തിരുവനന്തപുരം: 30ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫിനെ നിയമിച്ചു. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് ഉള്‍പ്പെടെ കാന്‍ ചലച്ചിത്രമേളയില്‍ നാല് സിനിമകള്‍ കൊണ്ടു മാത്രം എട്ട് പുരസ്‌കാരങ്ങള്‍ നേടിയ അപൂര്‍വ നേട്ടം കൈവരിച്ച സംവിധായകനാണ് റസൂലോഫ്.

ബെര്‍ലിന്റെ ഗോള്‍ഡന്‍ ബെയര്‍, ഗോവയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം, 2025ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിനും തെരഞ്ഞെടുത്തു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ഇറാനിലെ ഭരണകൂടത്തിന്റെ കടുത്ത സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് ഇപ്പോള്‍ രാജ്യഭ്രഷ്ടനായി ജര്‍മ്മനിയില്‍ കഴിയുന്നു.

ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ഫീച്ചര്‍ സിനിമകളില്‍ ഒന്നും സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടില്ല. 2010ല്‍ സംവിധായകന്‍ ജാഫര്‍ പനാഹിയോടൊപ്പം സിനിമാ ചിത്രീകരണത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ആറുവര്‍ഷത്തെ തടവാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ’് കാന്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും എട്ടുവര്‍ഷത്തെ തടവും ചാട്ടവാറടിയും പിഴയുമടങ്ങിയ ശിക്ഷയാണ് ഇറാന്‍ അധികാരികള്‍ വിധിച്ചത്. ദ ട്വിലൈറ്റ്, അയണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഇസ് നോ ഇവില്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രധാന സിനിമകളാണ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങള്‍ സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകന്‍ എഡ്മണ്ട് ഇയോ, ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ്. ബുയി താക് ചുയന്‍ ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്‌കാരനേട്ടങ്ങളുള്ള സംവിധായകനാണ്.

എഡ്മണ്ട് ഇയോയുടെ ചിത്രങ്ങള്‍ വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്റോ ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ തുടങ്ങിയ മഹാനായ ചലച്ചിത്രകാരന്മാരുടെ സിനിമകളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ള ആന്‍ഗെലാ മോലിന നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ അഭിനേത്രിയാണ്.

സന്ധ്യ സൂരിയുടെ ഫീച്ചര്‍ ചിത്രം സന്തോഷ് കഴിഞ്ഞ വര്‍ഷം കാന്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.

ഫിപ്രസ്‌കി ജൂറിയില്‍ എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം-ടിവി-പോപ്പ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപക-കവയിത്രി-വിവര്‍ത്തകയായ അപരാജിത പൂജാരി എന്നിവരാണ് അംഗങ്ങള്‍. നെറ്റ്പാക് ജൂറിയില്‍ ശ്രീലങ്കന്‍ സംവിധായകനും എഡിറ്ററുമായ ഉപാലി ഗാംലത്, സംവിധായിക-നിര്‍മ്മാതാവായ സുപ്രിയ സൂരി, ചലച്ചിത്ര നിരൂപകയും സാംസ്‌കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരും അംഗങ്ങളാണ്.

തമിഴ് സംവിധായകന്‍ കെ. ഹരിഹരന്‍ കെ.ആര്‍. മോഹനന്‍ അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണായി സേവനം ചെയ്യും. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350ലേറെ ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ലതിക പഡ്ഗോങ്കര്‍ (ചലച്ചിത്രനിരൂപക-വിവര്‍ത്തക), നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.