ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിലെ ശേഷിച്ച വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ മിച്ചൽ സ്റ്റാർക്ക് (54), നേഥൻ ലിയോൺ (9) എന്നിവരാണ് പുറത്തായത്. ഇതോടെ ആർച്ചറിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 14 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പാളി. 22 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഹാരി ബ്രൂക്ക് (15*), ബെൻ സ്റ്റോക്സ് (5*) എന്നിവരാണ് ക്രീസിൽ. സാക് ക്രൗലി (9), ബെൻ ഡക്കറ്റ് (29), ഒലി പോപ് (3), ജോ റൂട്ട് (19) എന്നിവർ പുറത്തായി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ക്രൗലിയേയും റൂട്ടിനേയും മടക്കിയപ്പോൾ, മറ്റ് രണ്ട് വിക്കറ്റുകൾ സ്പിന്നർ നേഥൻ ലിയോണാണ് സ്വന്തമാക്കിയത്.
ഓസീസ് ഇന്നിങ്സിന്‍റെ നെടുംതൂണായത് സെഞ്ച്വറി നേടിയ അലക്സ് ക്യാരി (106)യും അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ (82)യുമാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരായ ജേക്ക് വെതർലൻഡ് (18), ട്രാവിസ് ഹെഡ് (10) എന്നിവരെ നഷ്ടമായി. തുടക്കത്തിലെ പതർച്ചയ്ക്ക് പിന്നാലെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ മാർനസ് ലബൂഷെയ്ന് (19), കാമറൂൺ ഗ്രീൻ (0) എന്നിവരെ പുറത്താക്കി ഇരട്ട പ്രഹരം ഏൽപ്പിച്ചു.
ക്ഷമയോടെ ബാറ്റ് ചെയ്ത ഖ്വാജ 81 പന്തിൽ അർധ ശതകം പൂർത്തിയാക്കി. 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസാണ് താരം നേടിയത്. ക്യാരിയുമായി മികച്ച കൂട്ടുകെട്ടും ഖ്വാജ ഒരുക്കി. 32 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗൾഡാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസ് 13 റൺസ് നേടി ബ്രൈഡൻ കാഴ്സിന്റെ പന്തിൽ ഒലി പോപ്പിന് ക്യാച്ച് നൽകി മടങ്ങി. സെഞ്ച്വറി നേടിയതിന് പിന്നാലെ അലക്സ് ക്യാരി പുറത്തായത് ഓസീസിന് തിരിച്ചടിയായി. 143 പന്തിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 106 റൺസാണ് ക്യാരി നേടിയത്.