ടോക്യോ: ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ആഭ്യന്തര, സാമ്പത്തിക സുരക്ഷാ മന്ത്രിയായ 64 കാരിയായ തകൈച്ചിയാണ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഒക്ടോബര്‍ 3-ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) അധ്യക്ഷയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
”ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കാനും, ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്തമുള്ള രാജ്യമായി ജപ്പാനെ പുനര്‍നിര്‍മ്മിക്കാനുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു,” എന്ന് തകൈച്ചി പ്രസ്താവനയില്‍ പറഞ്ഞു.
തകൈച്ചിയുടെ നേതൃത്വത്തിലുള്ള എല്‍ഡിപി ചൈനയോട് കടുത്ത നിലപാടും കുടിയേറ്റ നിയന്ത്രണ നയങ്ങളും പിന്തുണക്കുന്ന വലതുപക്ഷ ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടിയുമായി ചേര്‍ന്നതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ തകൈച്ചി 237 വോട്ടുകള്‍ നേടി, 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആവശ്യമില്ലാതായി. പാര്‍ലമെന്ററി സീറ്റുകളുടെ കുറവ്, സൗജന്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ഭക്ഷ്യ ഉപഭോഗ നികുതിയില്‍ രണ്ട് വര്‍ഷത്തെ താല്‍ക്കാലിക വിരാമം തുടങ്ങിയ ജെഐപി നയങ്ങളെ പിന്തുണയ്ക്കാനാണ് തകൈച്ചി സമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.