india

‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി

By webdesk17

August 17, 2025

വോട്ട് കൊള്ളക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും അമിത്ഷായും പറഞ്ഞത് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരെന്ന് പറഞ്ഞവരോടൊപ്പം ചായ കുടിക്കുന്ന തന്റെ വീഡിയോയെക്കുറിച്ചും അദ്ദേഹം റാലിയില്‍ പരാമര്‍ശിച്ചു.

2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലില്‍ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണെന്നും കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോള്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.