kerala

67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം

By webdesk18

October 16, 2025

കാസര്‍കോട്: 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കായികമേളയ്ക്ക് മുന്നോടിയായി നടക്കുന്ന സ്വര്‍ണ്ണക്കപ്പ് വഹിച്ചുള്ള വിളംബര ഘോഷയാത്ര ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ചു.

ഘോഷയാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തിയ ശേഷം ഒക്ടോബര്‍ 21-ന് തിരുവനന്തപുരം നഗരത്തില്‍ സമാപിക്കും. ഇന്നത്തെ സ്വീകരണങ്ങള്‍ കണ്ണൂര്‍ (10.30), ഇരിട്ടി (12.00), മാനന്തവാടി (1.30), കല്‍പറ്റ (3.00) എന്നിവിടങ്ങളിലാണ്.

ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കായികതാരങ്ങള്‍, കായികപ്രേമികള്‍ എന്നിവര്‍ പങ്കുചേരും. നടി കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്വില്‍ അംബാസഡറായും, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസഡറായും പ്രവര്‍ത്തിക്കും.

ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ്, സമാപനചടങ്ങില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നല്‍കും.

ഒളിംപിക്സ് മാതൃകയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മേളയ്ക്ക് തിരുവനന്തപുരമാണ് വേദിയാകുന്നത്. ഒക്ടോബര്‍ 21-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങള്‍ ഒക്ടോബര്‍ 22 മുതല്‍, 12 വേദികളിലായി നടക്കും.

പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു. ഇവിടെ വടംവലിയടക്കം 12 മത്സരങ്ങള്‍ നടക്കും. ആത്ലറ്റിക്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും, ത്രോ ഇവന്റുകള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും നടക്കും. സമാപനച്ചടങ്ങും ഇതേ വേദിയിലാണ്.

മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ഭക്ഷ്യധാന്യ സംഭരണം തുടങ്ങി. ടെക്നിക്കല്‍ ഒഫീഷ്യല്‍സ്, സെലക്ടേഴ്‌സ്, വളന്റിയേഴ്‌സ് എന്നിവരെ നിയമിച്ചു. 70 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരത്തിന് ബസുകളും ക്രമീകരിച്ചു.

ഭക്ഷണത്തിനായി പുത്തരിക്കണ്ടം അടക്കം അഞ്ച് അടുക്കളകള്‍ സജ്ജമാക്കി. പ്രധാന ഭക്ഷണകേന്ദ്രമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും.