india

ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം

By webdesk18

November 20, 2025

ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്‍ച്ചാ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്‍ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്‍ നിര്‍ത്തിച്ചത്. ഡ്രൈവര്‍, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്‍വൈരുദ്ധ്യങ്ങള്‍ സംശയം വളര്‍ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്‍ച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിലാണ്.

ടവറിന്റെ പരിധിയില്‍ എത്തിച്ചേര്‍ന്ന ഫോണുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കവര്‍ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്‍ യൂണിറ്റ് കൊള്ളക്കാര്‍ കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ പോലീസിനെ അറിയിക്കാന്‍ വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് വാഹനം നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഗ്രേ കളര്‍ ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ള അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.