kerala

75000 രൂപ കൈക്കൂലി വാങ്ങിയ കേസ്; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

By webdesk17

October 09, 2024

കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയതായാണ് വിവരം. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

കൈക്കൂലി ആരോപണത്തിന് പിന്നാലെ ഡോ. എല്‍ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ഡോ. എല്‍ മനോജ് സസ്പെന്‍ഷന് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

അതേസമയം സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് സര്‍വീസില്‍ കയറിയതിനു പിന്നാലെയാണ് അറസ്റ്റ്. ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി പണം സ്വീകരിച്ചതായി കണ്ടെത്തി. ഇതോടെ ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.