india

2022ല്‍ 777 കോടിയുടെ തുരങ്കം പ്രധാനമന്ത്രി തുറന്നുനല്‍കി; ഇന്ന് പൂര്‍ണമായും മാറ്റിപ്പണിയണമെന്ന് അധികൃതര്‍

By webdesk13

February 09, 2024

നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ അലംഭാവവും കാരണം പൂര്‍ണമായി നശിച്ച് ഡല്‍ഹിയിലെ പ്രഗതി മൈദാന്‍ തുരങ്കം. സ്വപ്ന പദ്ധതിയായിരുന്ന തുരങ്കത്തിന്റെ നിര്‍മാണത്തിന് 777 കോടി രൂപയാണ് ചെലവഴിച്ചത്. 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുരങ്കം ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി തുരങ്കത്തിന്റെ ഉദ്ഘാടന വേളയില്‍ അറ്റകുറ്റപ്പണി നടത്തുക ഇനി അസാധ്യമാണെന്നും ആദ്യം മുതല്‍ പുതുക്കിപ്പണിയണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയെ നോയിഡയും ഗാസിയാബാദുമായി ബന്ധിപ്പിക്കുന്ന പ്രഗതി മൈദാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കൊറിഡര്‍ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് അണ്ടര്‍ പാസുകളോട് കൂടി 13 കി.മീ നീളമുള്ള തുരങ്കം നിര്‍മിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മഴക്കെടുതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി തവണ തുരങ്കം അടച്ചിട്ടിരുന്നു.

ഇടത്തരം മുതല്‍ ശക്തമായ മഴ ലഭിക്കുമ്പോഴെല്ലാം തുരങ്കത്തില്‍ വെള്ളം കയറുകയാണെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു. തെറ്റായ രൂപകല്പനയില്‍ മാറ്റങ്ങള്‍ വരുത്തി അറ്റകുറ്റപ്പണി നടത്തുവാന്‍ ഫെബ്രുവരി മൂന്നിന് പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍മാരായ ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോക്ക് നോട്ടീസ് നല്‍കിയിരുന്നു.

സമയത്തിന് പണി പൂര്‍ത്തീകരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് നോട്ടീസില്‍ പറയുന്നു. 2017ല്‍ ടെന്‍ഡര്‍ നല്‍കിയ പദ്ധതി 2019ല്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ 2022ല്‍ മാത്രമാണ് ഉദ്ഘാടനം നടത്താന്‍ സാധിച്ചത്.100 വര്‍ഷം കാലാവധിയുള്ള ഡിസൈന്‍ ഉറപ്പ് നല്‍കിയ കമ്പനിക്കെതിരെ ക്രിമിനല്‍, സിവില്‍ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കണമെന്നും പി.ഡബ്ല്യു.ഡി പറഞ്ഞു.