ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് (മാർച്ച് 13) ചേർന്ന് 78 വിമാന സർവീസുകൾ നടത്തും. പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.
ജിദ്ദയിലേക്കുള്ള പതിവ് സർവീസുകളിൽ ഡൽഹിയിലും മുംബൈയിലും നിന്ന് എയർ ഇന്ത്യ ഓരോ റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തും. ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു റൗണ്ട് ട്രിപ്പും നടത്തും. മസ്കത്തിലേക്ക് ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പതിവ് സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ അഞ്ചു സർവീസുകളും മസ്കത്തിലേക്ക് പന്ത്രണ്ട് സർവീസുകളും ഇന്ന് നടക്കും. പ്രത്യേക സർവീസുകളുടെ ഭാഗമായി മുംബൈയും കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് റിയാദിലേക്കും അധിക റൗണ്ട് ട്രിപ്പ് സർവീസുകൾ ഉണ്ടാകും. ആവശ്യമായ അനുമതികളും സമയക്രമ സൗകര്യവും ലഭിച്ചാൽ യു.എ.ഇയിലേക്കും സൗദിയിലേക്കുമായി അറുപത് അധിക വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദുബൈ, അബുദാബി, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രത്യേക ക്രമീകരണത്തോടെ നടക്കും. അൽ ഐൻ നഗരത്തിലേക്കുള്ള സർവീസ് ഇന്ന് നിശ്ചയിച്ചിട്ടില്ല. ദമ്മാമിലേക്കുള്ള സർവീസുകളും നിലവിൽ ഇല്ല.
ഒമാനിലെ മറ്റു നഗരങ്ങൾ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ വളരെ പരിമിതമായിരിക്കും. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ പതിവ് സമയക്രമപ്രകാരം തുടരും.
താൽക്കാലികമായി സർവീസ് നിർത്തിവച്ച റൂട്ടുകളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ പൂർണ തുക തിരികെ വാങ്ങുകയോ ചെയ്യാമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ നമ്പർ പുതുക്കി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.