kerala

സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടറിന് 5 വര്‍ഷം കഠിനതടവ്

By webdesk17

December 04, 2025

തിരുവനന്തപുരം: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ബസ് കണ്ടക്ടറിന് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ 14 വയസ്സുകാരിയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാകാം എന്നു കരുതി കുട്ടി മാറിനിന്നെങ്കിലും, പിന്നീട് വീണ്ടും ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് കുട്ടി സ്‌കൂള്‍ അധികൃതരോട് വിവരം അറിയിക്കുകയും അവര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടര്‍ എല്‍. ഷീന കുറ്റപത്രം സമര്‍പ്പിച്ചു. വാദം നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ബസിനുള്ളില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുള്ള കണ്ടക്ടര്‍ തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയതെന്നത് കോടതി അതീവ ഗൗരവമായി കണക്കിലെടുത്തു. പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദും അഭിഭാഷക വി.സി. ബിന്ദുവും ഹാജരായി.