Connect with us

Culture

കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്; സക്കറിയയ്ക്ക് മറുപടിയുമായി മനില സി.മോഹന്‍

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് തന്നെയാണ് കുറ്റവാളിയെന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന സാഹിത്യകാരന്‍ സക്കറിയയ്ക്ക് മറുപടിയുമായി വനിതാ മാധ്യമപ്രവര്‍ത്തകയും മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ കോപ്പി എഡിറ്ററുമായ മനില സി മോഹന്‍. ഗോവിന്ദച്ചാമി കുറ്റാരോപിതനായിരുന്നപ്പോള്‍ നമുക്കയാളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാനം സൗമ്യയുടെ മനുഷ്യാവകാശമാണ് എന്ന് തീരുമാനമെടുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ? കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്? അമീറുള്‍ ഇസ്ലാമിനെ കൂവിയ ആള്‍ക്കൂട്ടത്തിന്റെ ‘ഫാസിസ്റ്റ് മനശാസ്ത്ര’ ത്തോട് നമ്മള്‍ ഒരിക്കല്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ എന്നാണ് മനില ഫേസ്ബുക്കില്‍ കുറിച്ചിട്ട കുറിപ്പില്‍ ചോദിക്കുന്നത്.

‘ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കും വരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ധാര്‍മിക നിയമമാണന്ന് പറയുന്ന സക്കറിയയോട് അതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ നിഷ്‌കളങ്കതാ സാധ്യതയെ താങ്കള്‍ കുറിപ്പില്‍ പരാമര്‍ശിക്കാതെ പോയതെന്തുകൊണ്ടാണ്? മനുഷ്യാവകാശങ്ങള്‍ക്ക് സിനിമാനടന്‍, െ്രെഡവര്‍ എന്ന വേര്‍തിരിവൊന്നും പാടില്ലല്ലോ എന്നും പറയുന്നുണ്ട് മനില. തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റിയും അന്ന് ആകുലതകളില്ലായിരുന്നല്ലോ എന്നും ചോദിക്കുന്നു.

സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന് സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട്. സംഘടിത സംരക്ഷണ യജ്ഞം. താങ്കള്‍ ആ യജ്ഞത്തില്‍ പങ്കാളിയാണെന്ന് കരുതാന്‍ പ്രയാസമുണ്ട് എന്ന് പറഞ്ഞ്‌കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ബഹുമാനപ്പെട്ട സക്കറിയ സര്‍,
ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍ എന്ന വാചകത്തോടെ ആരംഭിച്ച താങ്കളുടെ കുറിപ്പ് വായിച്ചു. ഒന്ന് വ്യക്തമായി ഓര്‍മിപ്പിക്കട്ടെ ആ നടി അപമാനിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെടുകയാണ് ചെയ്തത്.

ആക്രമിക്കപ്പെടുന്ന സ്ത്രീ അപമാനിക്കപ്പെട്ടു എന്ന പൊതുബോധത്തില്‍ നിന്ന് താങ്കള്‍ പുറത്തു വരണം. നിഷ്പക്ഷത എന്നത് എത്രമാത്രം കപടവും വ്യാജവുമായ വാക്കും നിലപാടുമാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നുണ്ട് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന താങ്കളുടെ വാക്കുകള്‍. ‘ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കും വരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ധാര്‍മിക നിയമമാ’ണെന്നാണല്ലോ താങ്കള്‍ പറയുന്നത്? ശരി. എങ്കില്‍ അതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ നിഷ്‌കളങ്കതാ സാധ്യതയെ താങ്കള്‍ കുറിപ്പില്‍ പരാമര്‍ശിക്കാതെ പോയതെന്തുകൊണ്ടാണ്? മനുഷ്യാവകാശങ്ങള്‍ക്ക് സിനിമാനടന്‍, െ്രെഡവര്‍ എന്ന വേര്‍തിരിവൊന്നും പാടില്ലല്ലോ?

അറസ്റ്റിലായ സൂപ്പര്‍ സ്റ്റാര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തന്നെയാണ്. എന്തുകൊണ്ട് അതല്ലാതിരിക്കണം? അറസ്റ്റിലായ സഞ്ജയ് ദത്തും അറസ്റ്റിലായ സല്‍മാന്‍ ഖാനും അറസ്റ്റിലായ ജയലളിതയും വലിയ വാര്‍ത്തകള്‍ തന്നെയായിരുന്നല്ലോ?
അറസ്റ്റിലാവുമ്പോള്‍ മാത്രമല്ല, കല്യാണം കഴിക്കുമ്പോഴും കുട്ടിയുണ്ടാവുമ്പോഴും തുലാഭാരം നടത്തുമ്പോഴും വിഷുവും ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കുമ്പോഴും ഉത്ഘാടനം ചെയ്യുമ്പോഴും പുതിയ സിനിമയിറങ്ങുമ്പോഴും സംഘടനയുടെ ഭാരവാഹികളാവുമ്പോഴും സംഘടന പൊളിയുമ്പോഴും രാഷ്ട്രീയ അഭിപ്രായം പറയുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമ്പോഴും ചാരിറ്റി ചെയ്യുമ്പോഴുമൊക്കെ അത് വാര്‍ത്ത തന്നെയാണ്.

എഴുത്തുകാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം സിനിമാക്കാര്‍ക്ക് കിട്ടുന്നുണ്ട് ഇന്ത്യയില്‍. അത് സിനിമാക്കാരും നാട്ടുകാരും ഒരുപോലെ ആസ്വദിക്കുന്നുമുണ്ട്. അപ്പോള്‍ തോന്നാത്ത അസ്വാഭാവികത അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യത്തിനു മാത്രം തോന്നുന്നത് ഇരട്ടത്താപ്പല്ലേ? ഇപ്പോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യം സിനിമാ നടന്‍ എന്നതു മാത്രമല്ല. അയാള്‍ക്കു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ലൈംഗികാക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ്. ഗോവിന്ദച്ചാമി കുറ്റാരോപിതനായിരുന്നപ്പോള്‍ നമുക്കയാളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാനം സൗമ്യയുടെ മനുഷ്യാവകാശമാണ് എന്ന് തീരുമാനമെടുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ?

കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്? അമീറുള്‍ ഇസ്ലാമിനെ കൂവിയ ആള്‍ക്കൂട്ടത്തിന്റെ ‘ഫാസിസ്റ്റ് മനശാസ്ത്ര’ ത്തോട് നമ്മള്‍ ഒരിക്കല്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ? മറുവശത്ത്, തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റി ആകുലതകളില്ലാതിരുന്നതിനെപ്പറ്റിയും സങ്കടത്തോടെ ഓര്‍ത്തു പോവുന്നു.
‘ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ‘…. താങ്കളുടെ വാചകമാണ്. നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മറ്റൊന്നും തോന്നാനില്ല സാര്‍, നിലനിര്‍ത്തുക എന്നല്ലാതെ. സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട് സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്. സംഘടിത സംരക്ഷണ യജ്ഞം. താങ്കള്‍ ആ യജ്ഞത്തില്‍ പങ്കാളിയാണെന്ന് കരുതാന്‍ പ്രയാസമുണ്ട്.

 

Film

റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍

Published

on

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന്‍ തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Continue Reading

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

Trending