Connect with us

india

സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികള്‍ക്ക് നേരെ അധിക്ഷേപം

ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.

Published

on

വാരണാസി: ക്രിസ്മസ് ദിനത്തില്‍ വാരണാസിയിലെ ദശാശ്വമേധ ഘട്ടില്‍ സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികളെ നാട്ടുകാര്‍ അപമാനിച്ചതായി പരാതി. ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.

ഇതിനിടയില്‍ വിനോദസഞ്ചാരികള്‍ നദിയില്‍ മൂത്രമൊഴിച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപിച്ചു. എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം അന്വേഷിച്ച പൊലീസ് ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നമാണെന്ന് വ്യക്തമാക്കി.

പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം മാപ്പ് പറയുകയും പരാതികളില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിനോദസഞ്ചാരികളോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരോട് കാണിക്കേണ്ട പെരുമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമാണെന്ന അഭിപ്രായവും ശക്തമാകുകയാണ്.

 

india

ആരാധക തിരക്കിൽ നടൻ വിജയ് നിലത്തുവീണു; ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക

കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.

Published

on

ചെന്നൈ: ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്‌യെ വിമാനത്താവളത്തിൽ ആരാധകർ വളഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട സാഹചര്യമുണ്ടായി. കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.

നടനെ കാണാനായി വലിയ തോതിൽ ആരാധകരാണ് ചെന്നൈ വിമാനത്താവളത്തിൽ ഒത്തുകൂടിയത്. വിജയ് എത്തിയതോടെ ആരാധകർ ഒരുമിച്ച് അടുത്തേക്ക് പാഞ്ഞെത്തി. സുരക്ഷാ സേനയും അംഗരക്ഷകരും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല. ആരാധകർ ആർപ്പുവിളികളുമായി സുരക്ഷാ ബെൽറ്റ് മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതി കൈവിട്ടത്.

നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ആരാധകർ ശ്രമിക്കുന്നതിനിടെയാണ് വിജയ് വീണത്. ഉടൻ സുരക്ഷാ സംഘം താരത്തെ പിടിച്ചുയർത്തി സുരക്ഷിതമായി കാറിലേക്ക് മാറ്റി. വീഴ്ചയിൽ വിജയിന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സമീപകാലത്ത് ടിവികെ സമ്മേളനത്തിനിടെ വിജയ് പ്രസംഗിക്കുന്ന സമയത്ത് ഒരു ആരാധകൻ സമ്മേളനനഗരിയിലെ ടവറിലേക്ക് കയറിയത് സുരക്ഷാ ആശങ്ക ഉയർത്തിയിരുന്നു. വിജയ് പലതവണ അഭ്യർഥിച്ചതിനെ തുടർന്നാണ് ഇയാൾ താഴെയിറങ്ങിയത്.

ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ ‘ദളപതി തിരുവിഴ’ എന്ന പേരിൽ ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നു. പൂർണ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന സിനിമയെന്ന നിലയിൽ നടന്ന ചടങ്ങിൽ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉൾപ്പെടെ 80,000ലേറെ പേർ പങ്കെടുത്തു.

Continue Reading

india

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു; പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നതായി കത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനാരോപണം ഉന്നയിച്ച് പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും, ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും മൗനം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കു ധൈര്യം നല്‍കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

പുതുവത്സര ആഘോഷങ്ങള്‍ അടുത്തിരിക്കെ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: വംശീയ അധിക്ഷേപത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിൽ ത്രിപുരയിൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഭരകക്ഷിയായ ബിജെപി വിദ്വേഷ രാഷ്ട്രീയം സാമാന്യവൽക്കരിച്ചതിനെ ഫലമാണ് ഈ കൊലപാതകമെന്ന് രാഹുൽ പറഞ്ഞു.

ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറിൽ നിന്നുള്ള അവസാന വർഷ എംബിഎ വിദ്യാർഥിയായ അഞ്ജൽ ചക്മയാണ് കുത്തേറ്റു മരിച്ചത്. ഡിസംബർ ഒമ്പതിന്. അഞ്ജലിനെയും ഇളയ സഹോദരൻ മൈക്കിളിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ചൈനക്കാരെന്ന് അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. 14 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു യുവാവിന്റെ മരണം.

ഡെറാഡൂണിൽ അഞ്ജൽ ചക്മയ്ക്കും സഹോദരൻ മൈക്കിളിനും നേരെയുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് എന്നത് പെട്ടെന്ന് ഒരു രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി, വിഷലിപ്തമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ ആഖ്യാനങ്ങളിലൂടെയും നമ്മുടെ യുവാക്കളിലേക്ക് ഇത് ദിവസേന കുത്തിവെക്കപ്പെടുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ വെറുപ്പ് തുപ്പുന്ന നേതൃത്വം ഇതിനെ ഒരു സാധാരണ കാര്യമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഭയത്തിലും അധിക്ഷേപത്തിലുമല്ല, മറിച്ച് പരസ്പര ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്‌നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹപൗരന്മാർ ആക്രമിക്കപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന ജീവനില്ലാത്ത ഒരു സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് നാം ഗൗരവമായി ചിന്തിക്കുകയും അതിനെ പ്രതിരോധിക്കുകയും വേണമെന്നും രാഹുൽ പറഞ്ഞു.

Continue Reading

Trending