Sports
കണ്ണീരോടെ മടങ്ങുകയാണ് അറ്റലസിലെ സിംഹങ്ങള്‍

പോര്‍ച്ചുഗല്‍ 1 മൊറോക്കോ 0
ഇടിയും മിന്നലുമുള്ളൊരു പെരുമഴ പെയ്തു തീര്‍ന്നപോലെയാണ് പോര്‍ച്ചുഗല്‍മൊറോക്കോ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തോന്നിയത്. യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുക്കം ദൗര്‍ഭാഗ്യത്തിന്റെ കണ്ണീരുമായി പുറത്തേക്കു നടന്ന അറ്റ്‌ലസിലെ സിംഹങ്ങള്‍. നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളൊഴിച്ചാല്‍ പോര്‍ച്ചുഗലിന് ഈ മത്സരത്തില്‍ ഒന്നുമില്ലായിരുന്നു; പക്ഷേ, അവര്‍ക്ക് അതുമാത്രം മതിയായിരുന്നു.
നോര്‍ദിന്‍ അംറബാത്ത്, മെഹ്ദി ബെനാത്തിയ, ഹകീം സിയെച്ച്, അഷ്‌റഫ് ഹകീമി, നബീല്‍ ദിറാര്‍… ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരം കണ്ടവരാരും ഈ പേരുകള്‍ മറക്കില്ല. വിശേഷിച്ചും വലതുവിങില്‍ ഗ്വെറേറോയുടെയും ഫുള്‍ബാക്കുമാരായ ഫോണ്ടെയുടെയും പെപ്പെയുടെയും സൈ്വര്യം കെടുത്തിയ അംറബാത്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. മെഹ്ദി ബെനാത്തിയയുടെ കാലുകള്‍ക്ക് ഒരല്‍പം കൂടി ഭാഗ്യമുണ്ടായിരുന്നെങ്കില്‍, ക്രോസ് റേഞ്ചില്‍ നിന്ന് തൊടുത്ത വെടിയുണ്ടകള്‍ ഒരല്‍പം താഴ്ന്നു പറന്നിരുന്നെങ്കില്‍…
പോര്‍ച്ചുഗീസ് ഗോള്‍വലയ്ക്കു മുന്നില്‍ റൂയ് പാട്രിഷ്യോ അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മൊറോക്കോക്കാര്‍ ചിരിച്ചുകൊണ്ട് മൈതാനത്തു നിന്നു കയറുമായിരുന്നു. ഇന്നത്തെ വിജയത്തിന് പറങ്കികള്‍ ആര്‍ക്കെങ്കിലും നന്ദി പറയുന്നുണ്ടെങ്കില്‍ അത് പാട്രിഷ്യോയ്ക്ക് തന്നെയായിരിക്കും. നാലാം മിനുട്ടിനു ശേഷം, ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോ മൈതാനത്തുണ്ടെന്ന കാര്യം മറന്നതു പോലെയായിരുന്നു മൊറോക്കോയുടെ പോര്‍വിളി.
സെറ്റ്പീസുകളില്‍ ഒരു ആഫ്രിക്കന്‍ ടീം യൂറോപ്യന്മാര്‍ക്ക് തുടര്‍ച്ചയായി ഭീഷണിയുയര്‍ത്തുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സിയെച്ച് തൊടുത്തുവിട്ട അസ്ത്രങ്ങളിലൊന്നും പോര്‍ച്ചുഗീസ് ബോക്‌സില്‍ ആശങ്ക പടര്‍ത്താതിരുന്നില്ല. അതേസമയം, അവസാന ക്വാര്‍ട്ടറില്‍ അംറബാത്ത് വിങ് മാറിക്കളിച്ചത് പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാക്കി. അഷ്‌റഫ് ഹകീമിയും സിയെച്ചും പന്തിന്മേലെടുത്ത അധിക ടച്ചുകള്‍ അവരുടെ പ്രത്യാക്രമണങ്ങളുടെ മൂര്‍ച്ച കുറക്കുകയും ചെയ്തു. മത്സരം നിയന്ത്രിച്ച അമേരിക്കക്കാരന്‍ മാര്‍ക് ഗീഗര്‍ ക്രിസ്റ്റിയാനോയെ ആവശ്യത്തിന് സംരക്ഷിച്ചപ്പോള്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ നടത്തിയ ഫൗളുകള്‍ ശിക്ഷിക്കപ്പെടാതെ പോയതായി തോന്നി.
ഇത്രയും നന്നായി കളിപ്പിക്കുന്ന, എതിരാളികളുടെ മുഖം നോക്കാതെ വന്യമായ ഫുട്‌ബോളിനാല്‍ ആക്രമിക്കുന്ന ടീമുകള്‍ ആദ്യറൗണ്ടില്‍ വീണുപോകുന്നത് സങ്കടകരമാണ്. കടുപ്പമേറിയ ഗ്രൂപ്പുകളില്‍ പെട്ടുപോകാത്തതിനാല്‍ മാത്രം മൊറോക്കോയേക്കാള്‍ ദുര്‍ബലരായ എത്ര ടീമുകളാണ് രണ്ടാം റൗണ്ട് കാണുക!
നാലു ഗോളുമായി ടൂര്‍ണമെന്റിലെ വേട്ടക്കാരില്‍ മുന്നിലുള്ള ക്രിസ്റ്റിയാനോയെ നമിക്കാം. ഇന്നത്തെ മൂന്നു പോയിന്റ് അവര്‍ക്ക് നിര്‍ണായകമായിരുന്നു. ക്യാപ്ടന്റെ ഉത്തരവാദിത്തം ഗോളിലൂടെ ക്രിസ്റ്റിയാനോ നിറവേറ്റി. അണ്ടര്‍ഡോഗുകളായി ഇറാനാണ് ഇനി ബി. ഗ്രൂപ്പില്‍ ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ അത്ഭുതം കാണിച്ചാല്‍ യൂറോപ്പിലെ കരുത്തരായ ഒരു ടീമിന് ഒരുപക്ഷേ, ആദ്യറൗണ്ടില്‍ മടങ്ങേണ്ടി വരും; ആ സാധ്യത വിദൂരമാണെങ്കില്‍പ്പോലും.
Football
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.
More
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.
ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.
3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.
kerala
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.
ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.
ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
-
kerala23 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്