india

60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍

By webdesk18

November 23, 2025

ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.