Article

മരവിച്ച രാത്രികളില്‍ സ്‌നേഹത്തിന്റെ പുതപ്പ്

By webdesk17

January 06, 2026

ഇ.ടി മുഹമ്മദ് ബഷീര്‍

കൊടുംതണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഉത്തരേന്ത്യന്‍ തെരുവുകളിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് ആ കാഴ്ചകള്‍ മറക്കാനാവില്ല. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെ, വെറും തറയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും വയോധികരുടെയും കാഴ്ചകള്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ദൃശ്യങ്ങളാണ്. ഓരോ വര്‍ഷവും ഡിസംബര്‍ പിറക്കുമ്പോള്‍ ഭീതിയോടെയാണ് ഈ മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നത്. അവിടെ തണുപ്പ് കേവലം ഒരു കാലാവസ്ഥയല്ല, നിശബ്ദനായി കടന്നുവരുന്ന ഒരു കൊലയാളി പോലുമാണ്. കാരണം നിരവധി പേര്‍ ഈ കൊടും ശൈത്യത്തില്‍ മരണത്തിന് പോലും കീഴടങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്. ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാല്‍ ഈ ദുരന്തത്തിന്റെ തീവ്രത നമുക്ക് ബോധ്യപ്പെടും. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ശൈത്യകാലത്തെ വെറും 56 ദിവസത്തിനുള്ളില്‍ (2024 ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി 10 വരെ) 474 പേര്‍ തണുപ്പേറ്റു മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇതില്‍ 80 ശതമാനവും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളാണ്; അതായത് തെരുവുകളില്‍ അഭയമില്ലാതെ കഴിഞ്ഞിരുന്ന പാവപ്പെട്ട മനുഷ്യര്‍. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ  കണക്കുകള്‍ പ്രകാരം, 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 3,639 പേര്‍ ശീതതരംഗം  മൂലം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമ്പോള്‍ മതിയായ വസ്ത്രമോ പുതപ്പോ ഇല്ലാത്തതിനാല്‍ ഓരോ ദിവസവും ശരാശരി 8 മുതല്‍ 10 വരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മരണം കാത്തുനില്‍ക്കുന്ന രാത്രികള്‍

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോള്‍ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചുപോകുന്നു. വീടുകളില്ലാത്തവര്‍ക്ക് പുറമെ, ചേരികളിലും മറ്റും വസിക്കുന്ന ദരിദ്ര മനുഷ്യര്‍ക്ക് ശൈത്യത്തെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശൈത്യകാലത്ത് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 30 ശതമാനത്തോളം വര്‍ദ്ധിക്കുന്നു. ന്യൂമോണിയ ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത് ഉത്തരേന്ത്യയില്‍ പതിവ് കാഴ്ചയാണ്. നമുക്ക് ഒരു പുതപ്പ് കേവലമൊരു വസ്ത്രം മാത്രമാണെങ്കില്‍, ആ ജനതക്ക് കമ്പിളിപ്പുതപ്പുകള്‍ ചില സമയങ്ങളില്‍ ജീവന്‍ രക്ഷാ കവചം കൂടിയാണ്. മരണത്തിന് വിട്ടുകൊടുക്കാതെ ഈ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് വലിയൊരു ദൗത്യമായി നമ്മുടെ മുന്നിലുണ്ട്. കൊടുംതണുപ്പില്‍ വിറയ്ക്കുന്നവരുടെ അരികിലെത്തി, സ്‌നേഹത്തോടെ അവരെ പുതപ്പിക്കുമ്പോള്‍ ആ മുഖങ്ങളില്‍ വിരിയുന്ന ആശ്വാസം കാണുമ്പോഴാണ് ‘മനുഷ്യത്വം’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്.

ലാഡര്‍ ഫൗണ്ടേഷന്റെ കരുതലോടെയുള്ള ഇടപെടല്‍

ഈ വലിയ ജീവകാരുണ്യ ദൗത്യത്തിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീര്‍വാദത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ യാണ് നേതൃത്വം നല്‍കുന്നത്. കേവലം ഒരു സന്നദ്ധ സംഘടന എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യവും എത്തിക്കാന്‍ പരിശ്രമിക്കുന്ന കൂട്ടായ്മയാണിത്. ദുരന്തമുഖങ്ങളില്‍ ഓടിയെത്താനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാനും ലാഡര്‍ ഫൗണ്ടേഷന്‍ മുന്‍പന്തിയിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന്‍ നടത്തിയ ബ്ലാങ്കറ്റ് വിതരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉള്‍ഗ്രാമങ്ങളില്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍മാര്‍ നേരിട്ടെത്തിയാണ് പുതപ്പുകള്‍ വിതരണം ചെയ്യുന്നത്. ഗുണനിലവാരമുള്ള പുതപ്പുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫാക്ടറികളില്‍ നിന്നും നേരിട്ട് ശേഖരിച്ച് അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നു എന്ന് ലാഡര്‍ ഫൗണ്ടേഷന്‍ ഉറപ്പു വരുത്തുന്നുണ്ട്.

നമുക്കും പങ്കാളികളാകാം

പ്രിയപ്പെട്ടവരെ, ഈ വര്‍ഷത്തെ ബ്ലാങ്കറ്റ് വിതരണ പദ്ധതിക്ക് ലാഡര്‍ ഫൗണ്ടേഷന്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും ഉത്തരേന്ത്യന്‍ തെരുവുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ട്. അവരിലേക്ക് സ്‌നേഹത്തിന്റെ ചൂടേകാന്‍ നിങ്ങളോരോരുത്തരുടെയും സഹായം ആവശ്യമാണ്. നമ്മള്‍ മാറ്റിവെക്കുന്ന ചെറിയൊരു തുക മതിയാകും ഒരു മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍. ‘സേവനമാണ് ഏറ്റവും വലിയ ആരാധന’ എന്ന് നാം വിശ്വസിക്കുന്നു. അതിരുകളില്ലാത്ത ഈ മാനുഷിക പ്രവൃത്തിയില്‍ പങ്കാളികളാകുന്നത് ഒരു വലിയ പുണ്യമാണ്. നമ്മുടെ സുരക്ഷിതമായ വീടുകളില്‍ ഉറങ്ങുമ്പോള്‍, തണുപ്പില്‍ വിറയ്ക്കുന്ന ആ സഹോദരങ്ങളെയും നമുക്ക് ഓര്‍ക്കാം. നിങ്ങളുടെ ഓരോ പുതപ്പും ഓരോ ജീവനാണ്.