Connect with us

kerala

നിലമ്പൂരില്‍ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ദേഹത്ത് വെടിയുണ്ട കണ്ടെത്തി

വെറ്റിനറി സര്‍ജന്മാരടക്കം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്.

Published

on

മലപ്പുറം നിലമ്പൂര്‍ ചോളമുണ്ടയില്‍ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ജഡത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സര്‍ജന്മാരടക്കം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. അതേസമയം വെടിയുണ്ടയുടെ പഴക്കം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി വെടിയുണ്ട ബാലസ്റ്റിക് പരിശോധനയ്ക്ക് അയക്കും. ആനയുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു വനം വകുപ്പ് അറിയിച്ചിരുന്നത്.

കാട്ടാന ചോളമുണ്ടയിലെത്തുന്നതിന് മുമ്പ് തമിഴ്‌നാട് വനമേഖലയിലായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍ വെടിയേറ്റത് തമിഴ്‌നാട്ടില്‍ നിന്നാണോ കേരളത്തില്‍ നിന്നാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആനയുടെ പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാട്ടാന സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണായിരുന്നു ചരിഞ്ഞത്. ഖാദര്‍ എന്നയാളുടെ സ്ഥലത്താണ് പുലര്‍ച്ചെ നാലുമണിയോടെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനയ്ക്ക് 40 വയസ്സോളം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്.

 

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

കോതമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സുഹൃത്ത് അറസ്റ്റില്‍

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Published

on

കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസ് പൊലീസ് പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിലെ സിജോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഫ്രാന്‍സിസിന്റെ വീട്ടില്‍ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിനകം ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം ശക്തമായി.

തര്‍ക്കത്തിനിടെ ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതും അതുമായി ബന്ധപ്പെട്ട വിവാദമാണ് മദ്യപാനത്തിനിടെ തര്‍ക്കമായി തുടങ്ങിയത്.

വീട്ടില്‍ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അറിയിച്ചത് ഫ്രാന്‍സിസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി.

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരവാര്‍ന്ന മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഫ്രാന്‍സിസ് ലക്കുകെട്ട നിലയിലായിരുന്നുവെന്നും വീട്ടില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

ശബരിമല തിരക്ക്: ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു

Published

on

കൊച്ചി: ശബരിമലയില്‍ ഇന്നലെ ഉണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ശക്തമായ വിമര്‍ശനമുയര്‍ത്തി. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രദേശങ്ങളെ സെക്ടറുകളായി വിഭജിച്ച് പരമാവധി ആളുകളെ ഉള്‍ക്കൊള്ളാവുന്ന ശേഷി ശാസ്ത്രീയമായി കണക്കാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

”നാലായിരം പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നിടത്ത് 20,000 പേരെ കയറ്റുന്നത് എന്തിന്, ആളുകളെ തിക്കിത്തിരക്കാന്‍ ശ്രമം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്,” എന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ഥലപരിമിതി യാഥാര്‍ത്ഥ്യമാണെന്നും അതനുസരിച്ച് ശാസ്ത്രീയമായ ജനനിരന്തരണം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് പൊലീസിന് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്നും ബോര്‍ഡിന്റെ ഏകോപനക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആറുമാസമായി ചര്‍ച്ചകള്‍ നടന്നിട്ടും ദേവസ്വം ബോര്‍ഡ് ഏകോപനത്തില്‍ പരാജയപ്പെട്ടുവെന്ന സൂചനയാണ് ഇന്നലത്തെ തിരക്കെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കേണ്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ അവസാന നാളുകളില്‍ മാത്രമാണ് നടന്നതെന്നും ”തോന്നിയപോലെ ആളുകളെ കയറ്റിവിടുന്ന സമീപനം പൂര്‍ണ്ണമായും തെറ്റാണ്” എന്നും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.

Continue Reading

Trending