india

ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ച് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

By sreenitha

January 13, 2026

മംഗളൂരു: ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ മംഗളൂരു കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് 6.05 ഓടെ, കഴിഞ്ഞ 15 വര്‍ഷമായി കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ദില്‍ജന്‍ അന്‍സാരിയെ നാല് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചു. പേര് പറഞ്ഞതോടെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തലപൊട്ടി രക്തസ്രാവമുണ്ടായിരുന്നിട്ടും അക്രമം തുടരുന്നതിനിടെ സമീപവാസിയായ ഒരു സ്ത്രീ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി.

ഭീഷണിയും ഭയവും കാരണം ദില്‍ജന്‍ അന്‍സാരി ഉടന്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 03/2026 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷന്‍ 126(2), 352, 351(3), 353, 109, 118(1), 3(5) എന്നിവ പ്രകാരമാണ് കേസ്.