ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കി. പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.
സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് കുറിപ്പില്‍ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. ”എന്നോട് അധ്യാപകര്‍ മോശമായി പെരുമാറി… സ്‌കൂളില്‍ നടന്നത് ഒരിക്കലും പറയാനാകാത്തതായിരുന്നു. എന്റെ ഏതെങ്കിലും അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ദാനം ചെയ്യണം” എന്ന കുറിപ്പിലെ വരികള്‍ കുടുംബത്തെയും സമൂഹത്തെയും നടുക്കി.
വീട്ടുകാരുടെ പറയുന്നതനുസരിച്ച്, പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി ഉച്ചയ്ക്ക് 2.45ന് മെട്രോ സ്റ്റേഷനു സമീപം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.
കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപക ഭീഷണി ഉണ്ടായിരുന്നു എന്നും സഹപാഠി വെളിപ്പെടുത്തി. നാടക ക്ലാസിനിടെ വീണപ്പോള്‍ ‘അമിതാഭിനയം’ എന്ന് പരിഹസിച്ച അധ്യാപകന്റെ പെരുമാറ്റവും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കരഞ്ഞപ്പോള്‍ പോലും ”എത്ര വേണമെങ്കിലും കരയട്ടെ” എന്നായിരുന്നു അധ്യാപകയുടെ പ്രതികരണം. ഇതൊക്കെ സംഭവിക്കുമ്പോള്‍ പ്രിന്‍സിപ്പലും അവിടെ ഉണ്ടായിരുന്നെങ്കിലും തടയാന്‍ ഒന്നും ചെയ്തില്ല.
അധ്യാപകരുടെ ഭാഗത്ത് നിന്നും നേരിടുന്ന പീഡനത്തെക്കുറിച്ച് മകന്‍ പല പ്രാവശ്യം വീട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരീക്ഷകള്‍ അടുത്തതിനാല്‍ സ്‌കൂള്‍ മാറ്റുന്നത് താമസിപ്പിച്ചിരുന്നുവെന്നും പരീക്ഷയ്ക്കുശേഷം മാറ്റാമെന്ന് മകനെ ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.