ഫിർദൗസ് കായൽപ്പുറം
ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയ വയനാടുകാരി ശുഭ, തന്റെ അഭിനയം തുടങ്ങിയത് തെരുവുകളിലെ ഏകാംഗ നാടകങ്ങളിലൂടെയാണ്. ശുഭയെ കുറിച്ച്, ശുഭയുടെ കലാജീവിതത്തെ കുറിച്ച്…
കലയുടെ കൈപിടിച്ചു നടക്കാന്‍ കൊതിച്ചാണ് വയനാടന്‍ ചുരമിറങ്ങിയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. അരങ്ങുകളിലോ അഭ്രപാളിയിലോ തിളങ്ങാനാകുമെന്ന പ്രതീക്ഷയൊന്നും അന്ന് ഉണ്ടായിരുന്നില്ല. എങ്കിലും അവള്‍ തളര്‍ന്നില്ല. തെരുവ് നാടകങ്ങളിലായിരുന്നു തുടക്കം. തലസ്ഥാനത്തെ സിനിമാ ഓഡിഷനുകളിലേക്കും അവള്‍ നടന്നടുത്തു. പക്ഷേ, കറുത്ത പെണ്ണിന് നായികയുടെ പകിട്ടില്ലത്രേ. പിന്നീട് അറിയിക്കാമെന്നു പറഞ്ഞ് മടക്കിയ അയച്ചവരില്‍ മലയാളത്തിലെ പ്രമുഖ സംവിധായകരുമുണ്ട്. അവഗണനയുടെ തുരുത്തുകളില്‍ പെട്ടുപോയിട്ടും ഈ കലാകാരി തളര്‍ന്നില്ല. കിട്ടിയ അവസരം കൊണ്ട് വിസ്മയം തീര്‍ത്തു. ഇപ്പോള്‍ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ നടി ശുഭ വയനാട്. ആരാണ് ഈ ശുഭ വയനാട് എന്ന അന്വേഷണത്തിലായി പിന്നീട് സിനിമാ, മാധ്യമലോകം. ചിലര്‍ പതിവുപോലെ ഗൂഗിളിനോട് ചോദിച്ചു. ഗൂഗിള്‍ സെര്‍ച്ചില്‍ പോലും ഇടം നേടാനാകാത്ത നടി എങ്ങനെയാണ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ എത്തിയതെന്ന അന്വേഷണം ഈ കലാകാരിയുടെ സ്ട്രഗിള്‍ വ്യക്തമാക്കുന്നു. ഉടന്‍ പുറത്തിറങ്ങുന്ന ‘ശാന്തി ദ റിഫഌക്ഷന്‍ ഓഫ് ട്രൂത്ത്’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ജീവന്‍ നല്‍കിയ അഭിനയമികവിനാണ് ക്രിട്ടിക്‌സ് അവാര്‍ഡിലെ രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആടിയും പാടിയും തെരുവില്‍ ഒറ്റക്ക്
കലയുടെ യഥാര്‍ത്ഥ ആലയം തെരുവുകളാണെന്ന് പറയാറുണ്ട്. തിരുവനന്തപുരത്തെത്തിയ ശുഭ, പി.എസ്.സി എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടി. ജീവിച്ചുപോകാനുള്ള വരുമാനമൊക്കെ ആയാല്‍ പിന്നെ കലയെയും സാഹിത്യത്തെയുമൊക്കെ കൈവിട്ടുകളയാറാണ് പതിവ്. എന്നാല്‍ ശുഭ തന്റെ അഭിനയ ശേഷിക്ക് തെരുവ് നാടകമെന്നോ, വേദിയിലെ നാടകമെന്നോ ഉള്ള വ്യത്യാസം കണ്ടില്ല. കിട്ടിയ വേദികളിലെല്ലാം ശുഭ നിറഞ്ഞാടി. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഏകാംഗ നാടകങ്ങളാക്കി അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവല്‍ക്കരണം, സ്ത്രീസുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന വിഷയങ്ങള്‍, വയോജനങ്ങളുടെ സംരക്ഷണത്തിനായി ബോധവല്‍ക്കരണം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഏകാംഗ നാടകത്തിലൂടെ ശുഭ തിളങ്ങി. ‘ഗാന്ധിജിയെ വീണ്ടെടുക്കുക’ എന്ന ശുഭയുടെ ഏകാംഗ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയിരത്തോളം വേദികളില്‍ നാടകങ്ങളും മുന്നൂറോളം വേദികളില്‍ ഏകാംഗ നാടകങ്ങളും അവതരിപ്പിച്ചാണ് കലാ ജീവിതത്തിന് ശുഭ അടിത്തറയിട്ടത്.
തലസ്ഥാനത്തെ സാംസ്‌കാരിക സായാഹ്നങ്ങള്‍
ഓഫീസിലെ ജോലി കഴിഞ്ഞാല്‍ തലസ്ഥാനത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നിശാഗന്ധി, ഭാരത് ഭവന്‍, വൈ.എം.സി.എ, പ്രസ് ക്ലബ്ബ്, മാനവീയം എന്നിങ്ങനെ ഏതെങ്കിലുമൊരു സാംസ്‌കാരിക വേദിയിലാണ് ശുഭയുടെ സായാഹ്നങ്ങള്‍. ഒരിക്കല്‍ തലസ്ഥാനത്തെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായ ജനഹൃദയയുടെ നേതൃനിരയില്‍ ശുഭയുണ്ടായിരുന്നു. ഇങ്ങനെ സാംസ്‌കാരിക വേദികളില്‍ കാഴ്ചക്കാരിയായും അതിഥിയായും ചിലപ്പോഴൊക്കെ സംഘാടകയായും ശുഭ നിറഞ്ഞു. ആ ബന്ധങ്ങള്‍ കൂടുതല്‍ കലാപ്രവര്‍ത്തകരുമായി സൗഹൃദം ഉണ്ടാകാന്‍ ഇടയാക്കി.
അപ്പോഴും അഭിനയം തന്നെയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാരിയായിരിക്കെ കലാമേഖലയില്‍ സജീവമാകാന്‍ ഏറെ പരിമിതികളുണ്ട്. ഇതില്‍ പ്രധാനം അഭിനയിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുക എന്നതാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ കഷ്ടപ്പെട്ടാണ് പലപ്പോഴും അനുമതി വാങ്ങിയെടുത്തത്. എന്നാല്‍ മേലുദ്യോഗസ്ഥരെല്ലാം കലയെ സ്‌നേഹിക്കുന്നവര്‍ ആയതുകൊണ്ടുതന്നെ അവര്‍ അനുമതി മാത്രമല്ല, നല്ല പ്രോത്സാഹനവും നല്‍കുന്നുണ്ടെന്ന് ശുഭ പറയുന്നു.
അവാര്‍ഡ് എത്തിയത് അച്ഛന്റെ വിയോഗത്തിനിടെ
നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമുണ്ടാകുമ്പോഴും ശുഭയുടെ കണ്ണുകള്‍ ഈറനഞ്ഞിരിക്കുന്നു. പുരസ്‌കാരത്തിളക്കത്തിലും ഹൃദയം നിറയെ നോവാണ്. ആക്ഷനും കട്ടിനുമിടയില്‍ എപ്പോഴും ശുഭ മനസില്‍ ഓര്‍ക്കുന്നത് തന്റെ അച്ഛനെയായിരുന്നു. ശുഭയെ കലാകാരിയാക്കിയത് അച്ഛന്‍ പീതാംബരന്‍ മാസ്റ്റര്‍ ആണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ശുഭ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അച്ഛന്‍ ഒരു കാഥികന്‍ കൂടിയാണ്. അമ്മ കസ്തൂരി ഭായ്. അച്ഛന്റെ കലാവാസനയുടെ സ്വാധീനം കുടുംബത്തില്‍ നിഴലിച്ചിരുന്നു. അനിയത്തിയുള്‍പടെ നാലുപേര്‍ അടങ്ങുന്ന കുടുംബത്തില്‍ എപ്പോഴും കലയുടെയും സംഗീതത്തിന്റെയും തിളക്കമുണ്ടായിരുന്നു. ഏപ്രില്‍ ആറിന് പീതാംബരന്‍ മാസ്റ്റര്‍ അന്തരിച്ചു. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് തന്നെപ്പോലൊരു സാധാരണക്കാരിക്ക് ഒരിക്കലും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത അവാര്‍ഡ് തേടിയെത്തിയത്. അഭിനയ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന അച്ഛന്റെ സ്വപ്‌നം മകളിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. മകളുടെ വിജയവും അംഗീകാരവും കാണാന്‍ അച്ഛന്‍ ഒപ്പമില്ല. ശുഭ ഇപ്പോഴും തേങ്ങുകയാണ്, അച്ഛനുണ്ടായിരുന്നെങ്കില്‍…
കെ.പി.എ.സിയില്‍ എത്തിയത് വഴിത്തിരിവ്
നാടകങ്ങളുടെ കാലം കഴിഞ്ഞെന്നാണ് ചിലരൊക്കെ പറയുന്നത്. എന്നാല്‍ അത് തികച്ചും ശരിയല്ലെന്ന് തന്റെ അനുഭവത്തില്‍ നിന്ന് ശുഭ പറയുന്നു. ഇപ്പോഴും ധാരാളം ആളുകള്‍ നാടകം കാണുന്നു. കെ.പി.എ.സി.യുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. കെ.പി.എ.സിയുടെ ‘ഒളിവിലെ ഓര്‍മ്മകളില്‍’ അഭിനയിക്കുകയാണ് ശുഭ. ഏകാംഗ നാടകങ്ങള്‍ കണ്ടാണ് മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ശുഭയെ കെ.പി.എ.സിയില്‍ എത്തിക്കുന്നത്. കെ.പി.എ.സിയിലെ അഭിനയത്തില്‍ ആകൃഷ്ടരായാണ് ‘ശാന്തി ദ റിഫ്‌ലക്ഷന്‍ ഓഫ് ട്രൂത്ത്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേന്ദ്രകഥാപാത്രമായ ‘ശാന്തി’യെ ശുഭയില്‍ ഏല്‍പ്പിക്കുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ കഥാപ്രസംഗം അവതരിപ്പിക്കുന്ന വേദികളിലൊക്കെ താനും അനുജത്തിയും പോയിട്ടുണ്ട്. അച്ഛന്‍ വേദിയില്‍ പറയുന്ന കഥകള്‍ കേട്ട് കഥാപ്രസംഗം എന്ന കലയോട് ഇഷ്ടം തോന്നി. കഥാപ്രസംഗം ഒരു പരിധിവരെ അഭിനയമാണല്ലോ. അവിടെ നിന്നാണ് അഭിനമമോഹം ഉടലെടുത്തതെന്ന് ശുഭ പറയുന്നു. പിന്നീട് മനസ്സുനിറയെ നാടകവും സംഗീതവും തന്നെയായിരുന്നു. അച്ഛന്‍ ഒരുപാട് അമ്പലപ്പറമ്പുകളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്പലപ്പറമ്പുകള്‍ തനിക്കും ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. അച്ഛന് കേരളം അറിയപ്പെടുന്ന ഒരു അഭിനേതാവ് ആകാന്‍ സാധിച്ചില്ല. തനിക്ക് നേടിയെടുക്കാന്‍ സാധിക്കാത്തത് മകളിലൂടെ സാധിക്കണമെന്ന് അച്ഛന്‍ ആഗ്രഹമുണ്ടായിരുന്നു.
കറുപ്പുകൊണ്ട് കലയെ അളന്നവര്‍
തിരുവനന്തപുരം നഗരത്തില്‍ സംഘടിപ്പിക്കുന്ന സിനിമ ഓഡിഷനുകളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിച്ചു. പക്ഷേ പലപ്പോഴും നിരാശയായിരുന്നു ഫലം. പല സിനിമാപ്രവര്‍ത്തകര്‍ക്കും തന്റെ നിറം തന്നെയായിരുന്നു പ്രശ്‌നം. നന്നായി അഭിനയിച്ചു കാണിച്ചാലും നിറത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടു. നിങ്ങളുടെ അഭിനയം കൊള്ളാം, പക്ഷേ ഞങ്ങളുടെ നായിക വെളുത്ത് സുന്ദരിയാണ്… ഇത്തരം വാചകങ്ങള്‍ പതിവായി കേള്‍ക്കാന്‍ തുടങ്ങി. നായികയായി തന്നെ അഭിനയിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. ക്യാരക്ടര്‍ റോളുകളില്‍ ഓഡിഷന്‍ കൊടുക്കാന്‍ പോകുമ്പോഴും ഇതൊക്കെ തന്നെയാണ് കേള്‍ക്കുന്നത്. കുറഞ്ഞത് 50 ലേറെ സംവിധായകര്‍ക്ക് മുന്നില്‍ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. തുടര്‍ച്ചയായി സിനിമകളില്‍ നിന്ന് ഒഴിവാക്കിയപ്പോഴും മനസ്സ് തളര്‍ന്നില്ല. വീട്ടുകാരുടെ പിന്തുണയും പാഷനും ശക്തിയോടെ മുന്നോട്ടു പോകാനാണ് പ്രചോദനം നല്‍കിയത്. ഒടുവില്‍ ആഗ്രഹിച്ച അവസരം തേടിയെത്തുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം അമേച്വര്‍ നാടകങ്ങളുടെ ഭാഗമായി. ആയിരത്തോളം വേദികളില്‍ നാടകം അവതരിപ്പിച്ചു. ഇതിനിടയില്‍ വനിത കലാസാഹിതി എന്ന സംഘടന സംസ്ഥാനതലത്തില്‍ മികച്ച നാടക പ്രവര്‍ത്തകക്കുള്ള പി.കെ റോസി പുരസ്‌കാരം നല്‍കി.
അവള്‍ ശാന്തി, സ്ത്രീ ജീവിതം അടയാളപ്പെടുത്തുന്നു
നാടകങ്ങള്‍ കണ്ടിട്ടാണ് ‘ശാന്തി ദി റിഫഌക്ഷന്‍ ഓഫ് ട്രൂത്ത്’ എന്ന സിനിമയില്‍ എനിക്ക് അവസരം ലഭിച്ചതെന്ന് പറഞ്ഞുവല്ലോ. ഒരു വീട്ടമ്മയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും അതിജീവനവുമാണ് ‘ശാന്തി’ എന്ന കഥാപാത്രത്തിലൂടെ താന്‍ അരങ്ങിലെത്തിക്കുന്നത്. ഒരു സാധാരണ സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളും അവള്‍ അനുഭവിക്കുന്ന വിഹ്വലതകളും മധ്യവര്‍ഗ മലയാളിയുടെ സാമൂഹ്യബോധത്തോട് ചേര്‍ത്തുവെച്ചാണ് ശാന്തിയെ അവതരിപ്പിച്ചത്. കഥാപാത്രത്തിന് വേണ്ടി ഒരുപാട് ഹോം വര്‍ക്കുകള്‍ ചെയ്തു. സമാന സ്വഭാവമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ റിസര്‍ച്ച് നടത്തി. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങള്‍ ഉള്‍ക്കൊണ്ടു. സിനിമയില്‍ അഭിനയിക്കുന്നതിനായി സ്ഥിരമായി അഭിനയിച്ചുവന്ന ഏകാംഗ നാടകങ്ങള്‍ മാറ്റിവെച്ചു. കഥാപാത്രത്തിന്റെ പെര്‍ഫെക്ഷന് വേണ്ടി വളരെ മൈന്യൂട്ട് ആയ കാര്യങ്ങള്‍ പോലും എങ്ങനെ ചെയ്യാം എന്ന് പഠിച്ചുവെന്നും ശുഭ പറയുന്നു.
തുടരും, പഴയതുപോലെ
മികച്ച രണ്ടാമത്തെ നടി ആയതുകൊണ്ട് പ്രത്യേക അവകാശവാദമൊന്നുമില്ല. സിനിമ വന്നാല്‍ സിനിമ ചെയ്യും. നാടകത്തില്‍ ശക്തമായി തുടരും. എന്നെ ഞാനാക്കി മാറ്റിയ ഏകാംഗ നാടകങ്ങള്‍ തുടരും. സ്വന്തമായി ആശയങ്ങള്‍ ഉണ്ടാക്കിയാണ് ഏകാംഗ നാടകങ്ങള്‍ ചെയ്തത്. ഏകദേശം 250 ഓളം വേദികളില്‍ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഹരിക്കെതിരായ ഒരു ആശയം ചര്‍ച്ച ചെയ്യുന്ന നാടകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജോലി കഴിഞ്ഞുള്ള സമയം വേദികളിലോ തെരുവികളിലോ എവിടെയെങ്കിലും ഏതെങ്കിലുമൊരു കഥയുമായി, കഥാപാത്രമായി താനുണ്ടാകുമെന്ന് ശുഭ.