kerala

സര്‍ക്കാര്‍ ചെയ്ത കൊടും ചതി; കവളപ്പാറയിലെ 32 കുടുംബങ്ങള്‍ നാല് വര്‍ഷം കഴിഞ്ഞത് ഓഡിറ്റോറിയത്തില്‍

By webdesk13

August 08, 2024

കവളപ്പാറയിലെ ദുരന്തബാധിതരോട് സർക്കാർ ചെയ്തത് കൊടുംചതി. വീടോ വാടക വീടോ ലഭിക്കാത്തതിനാൽ 32 കുടുംബങ്ങൾ 4 വർഷം കഴിഞ്ഞത് ഓഡിറ്റോറിയത്തിലെ ഹാളിൽ. നാല് വർഷത്തിന് ശേഷം ഹൈക്കോടതിയിൽ പോയിട്ടാണ് ഇവർക്ക് വീടുകൾ ലഭിച്ചത്.

തുണിവെച്ച് മറച്ചും പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചുമാണ് നാലുവർഷക്കാലം ഓഡിറ്റോറിയത്തിലെ ഒരു ഹാളിൽ 32 ആദിവാസി കുടുംബങ്ങൾ കഴിഞ്ഞുകൂടിയത്. വസ്ത്രം മാറ്റാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. സങ്കടം പറഞ്ഞും പരാതിപ്പെട്ടും സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് അവസാനം ഒരു വിധം ഇവർക്ക് കിടപ്പാടം തിരികെ കിട്ടിയത്.

ആനക്കല്ലിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ഈ 32 കുടുംബങ്ങൾക്ക് അടക്കം ദുരിതബാധിതരായ 156 കുടുംബങ്ങൾക്കാണ് സർക്കാർ അന്ന് പുരധിവാസം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇവർക്ക് മാത്രമാണ് വീട് ലഭിച്ചത്. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്.