ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതെന്ന പരാതി ഒരു വിവാഹിതയായ സ്ത്രീക്ക് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യഥാര്‍ഥ ബലാത്സംഗ കേസുകളും നിയമത്തിന്റെ ദുരുപയോഗവും വിചാരണക്കോടതികള്‍ വ്യക്തമായി തിരിച്ചറിയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ഛത്തീസ്ഗഡില്‍ ഒരു വിവാഹിതയായ വനിതാ അഭിഭാഷക സഹപ്രവര്‍ത്തകനായ അഭിഭാഷകനെതിരെ നല്‍കിയ ബലാത്സംഗ പരാതിയിലാണ് കോടതി ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന എല്ലാ സംഭവങ്ങളെയും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി തുടക്കം മുതല്‍ തന്നെ വിവാഹ വാഗ്ദാനം പാലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ, ലൈംഗിക ബന്ധത്തിന് സമ്മതം നേടാന്‍ മാത്രം വ്യാജ വാഗ്ദാനം നല്‍കിയതായി വ്യക്തമായാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള ബലാത്സംഗ കേസ് നിലനില്‍ക്കുകയുള്ളുവെന്നും ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരി ഇതിനകം വിവാഹിതയായ സ്ത്രീയായതിനാല്‍, പ്രതിക്കെതിരായ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് സുപ്രിംകോടതി റദ്ദാക്കി.