സുഫ്‌യാന്‍ അബ്ദുസ്സലാം
പറയുന്നതെല്ലാം വര്‍ഗീയത, ചെയ്യുന്നതെല്ലാം വിനാശകരം എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മന്ത്രിമാരും പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം. പിണറായിയില്‍ നിന്നാരംഭിച്ച് വെള്ളാപ്പള്ളിയിലൂടെ രൗദ്രഭാവം പൂണ്ട് സി.പി.എമ്മിന്റെ വര്‍ഗീയ രാഷ്ട്രീയം എ.കെ ബാലനിലൂടെ വളര്‍ന്ന് സജി ചെറിയാനില്‍ എത്തിനില്‍ക്കുകയാണ്. വര്‍ഗീയതയുടെ ബാറ്റണ്‍ ഏറ്റുവാങ്ങി കേരളമെന്ന മതനിരപേക്ഷ ഭൂമിക യിലൂടെ റിലേറൈസ് നടത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എം. ഐക്യജനാധിപത്യമുന്നണി, വര്‍ഗീയതയെ കുറിച്ചുള്ള അതിന്റെ നിലപാട് പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കിയതാണ്. വളരെ സുതാര്യമായ നിലപാട് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്. ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും വര്‍ഗീയതയെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ നോക്കാതെ, പറയുന്നവരുടെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ, സ്വന്തം പാളയത്തില്‍ നിന്നാണെങ്കില്‍ പോലും അവര്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമെന്നും പ്രതിരോധങ്ങള്‍ തീര്‍ക്കുമെന്നും ചെറുത്തുനില്‍പിനായി കേരള ജനതയെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് യു.ഡി.എഫ് നിലപാട്.
വെള്ളാപ്പള്ളിയെ ഉപകരണമാക്കി നടന്നുവരുന്ന വര്‍ഗീയക്കളിക്ക് മുസ്‌ലിം ലീഗ് കരുവാക്കാനാണ് സി.പി.എം ആ ലോചിച്ചെടുത്ത തീരുമാനം. തങ്ങള്‍ മുസ്‌ലിം സമുദായത്തിനെതിരെയല്ല, മുസ് ലിംലീഗിനെതിരെയാണ് സംസാരിക്കുന്നത് എന്ന് പറയുകയും എന്നാല്‍ മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്ര ദേശങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുക എന്ന ഹീനമായ കുതന്ത്രമാണ് സി.പി.എം പയറ്റിക്കൊണ്ടിരിക്കുന്നത്. അതിലൂടെ ഹൈന്ദവ ഭൂരിപക്ഷത്തേയും ക്രൈസ്തവ ന്യൂനപക്ഷത്തേയും തങ്ങളിലേക്കടുപ്പിക്കാമെന്ന് ദിവാസ്വപ്നം കാണുകയാണ് അവര്‍. ‘നായാ ടി മുതല്‍ നസ്രാണി’ വരെയുള്ള വിഭാഗങ്ങളുടെ ഐക്യമെന്നെല്ലാം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന സി.പി.എമ്മിന് കേരള ജനതയുടെ മനസ്സുവായിക്കാന്‍ സാ ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും സമുദായത്തെ ഒറ്റപ്പെടുത്തിയുള്ള ഞാണിന്മേല്‍ കളിക്ക് കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഒരു സമുദായവും കൂട്ടുനില്‍ക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
മലപ്പുറത്തെ യു.ഡി.എഫിന്റെ വിജയം വര്‍ഗീയമാണെന്ന് മനസ്സിലാക്കാന്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നാണ് സജി ചെറിയാന്റെ പ്രസ്താവന. മലപ്പുറത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയ പ്രസ്താവന ഇത് ആദ്യമായല്ല. 2017 ലെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനെതുടര്‍ന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്‍ഗീയമാണ് എന്നായിരുന്നു. സി.പി.എം നേതാക്കളുടെ മനസ്സ് വര്‍ഗീയതയാല്‍ എത്രമാത്രം മലിനമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗ് ഭരണത്തില്‍ വന്നാല്‍ പിന്നെ മറ്റൊരു സമുദായത്തിനും രക്ഷയുണ്ടാവില്ല, ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിയായിരിക്കും ഭരിക്കുക തുടങ്ങിയ ദുര്‍ഗന്ധങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ വായില്‍നിന്നും വമിച്ചതിനും കേരളം സാക്ഷിയായി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരുകളാണോ വര്‍ഗീയതയുടെ മാനദണ്ഡം? 71 ശതമാനത്തോളം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരില്‍ മഹാഭൂരിപക്ഷവും പ്രസ്ത സമുദായത്തില്‍ പെട്ടവരാവുക സ്വാഭാവികമാണ്. മനഃപൂര്‍വമായി അതില്‍ യാതൊന്നുമില്ല. 2789 അംഗങ്ങളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അതില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ എണ്ണം 1976 ആണ്. അതായത് 70.84 ശതമാനം. ഈ കണക്ക് പരിശോധിക്കുമ്പോള്‍ എവിടെയാണ് മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ ലഭിച്ചു എന്ന സജി ചെറിയാന്റെ ആരോപണം സത്യമാവുന്നത്? മുസ്ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ ജില്ലയില്‍ മത്സരിച്ച് വിജയിച്ച 1315 പേരില്‍ പത്ത് ശതമാനത്തോളം പേര്‍ സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്ന യാഥാര്‍ഥ്യവും സജി ചെറിയാന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. മാത്രവുമല്ല മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനമടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ബ്ലോക്കുകളുടെയും കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നവരും സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്നത് സാമുദായിക സന്തുലിതത്വ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ പ്രതിബദ്ധത തെളിയിക്കുന്നതുമാണ്.
മലപ്പുറം ജില്ലയിലേക്ക് വിരല്‍ ചൂണ്ടുന്ന സജി ചെറിയാന്‍ അടക്കമുള്ളവര്‍ മറ്റു ജില്ലകളിലെ മുസ്ലിം പ്രാതിനിധ്യ കണക്കുകള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ? കേരളത്തിലെ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും കുറവ് സി.പി.എ മ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരിലാണ്. പത്ത് ശതമാനത്തോളം കുറവാണ് അവിടെയുള്ളത്. സി.പി.എമ്മിന് സ്വാധീനമുള്ള കോഴിക്കോട്, പാലക്കാട്, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളില്‍ അഞ്ച് ശതമാനത്തിലേറെ കുറവ് സൂചിപ്പിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് മാത്രമാണിത്.ത്തരത്തിലുള്ള ഒരു പരാതിയുമില്ല. കാരണം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്നവരാണ് ആ മെമ്പര്‍മാര്‍.
അവര്‍ സമുദായ വ്യത്യാസമില്ലാതെതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളാണെന്ന വിശ്വാസം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കോട്ടയം മാത്രമല്ല, 24 അംഗങ്ങളുള്ള ആലപ്പുഴയിലും 17 അംഗങ്ങള്‍ വീതമുള്ള പത്തനം തിട്ടയിലും ഇടുക്കിയിലും മുസ്ലിം കൗണ്‍സിലര്‍മാരുടെ എണ്ണം ഒന്ന് മാത്രമാണ്. ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ ആരെല്ലാമാണോ ആ വിഭാഗങ്ങളില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ കടന്നുവരിക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. മലപ്പുറത്ത് മുസ്ലിംലീഗ് ശക്തമാണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയമുള്ളത്. മുസ്ലിംലീഗ് ശക്തി നേടിയിട്ടുള്ളത് വര്‍ ഗീയമായിട്ടല്ല. മറിച്ച് രാഷ്ട്രീയ ശാക്തികരണത്തിലൂടെയാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ലീഗിനെ തകര്‍ക്കാന്‍ വേണ്ടി മലപ്പുറം ജില്ലയില്‍ വിവിധ തരത്തിലുള്ള സാമ്പാറുകള്‍ വെച്ചുവിളമ്പിയ സി.പി.എം ലീഗിനെതിരെ അണിനിരത്തിയിരുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പരിശോധിക്കുന്നത് നല്ലതാണ്.
എ.കെ ആന്റ ണി തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ മുസ്ലിം പേരുള്ള ഡോ. എന്‍.എ കരീമിനെ പരീക്ഷിച്ച് മുസ്ലിം കാര്‍ഡ് കളിച്ചവരാണ് സി.പി.എം. കെ.ടി ജലീല്‍, വി. അബ്ദുറഹ് മാന്‍, പി.വി അന്‍വര്‍, നിയാസ് പുളിക്കലകത്ത്, കെ.പി മുസ്തഫ. ഗഫൂര്‍ പി ലില്ലീസ് തുടങ്ങിയ ‘പ്രത്യേക സമുദായ’ പേരുകള്‍ അല്ലാത്ത മറ്റൊരു സമുദായ പേരുകളും മലപ്പുറത്ത് തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിച്ചിട്ടില്ലാത്ത സി.പി .എം ഇപ്പോള്‍ ‘മലപ്പുറത്ത് മൊത്തം ഒരു പ്രത്യേക സമുദായക്കാരാണേ’ എന്ന് വിലപിക്കുന്നത് ആരെ പ്രീതിപ്പെടുത്തുവാനെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. മലപ്പുറം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമിയുമാ യും പി.ഡി.പിയുമായും ചില തീവ്രവാദ സംഘങ്ങളുമായും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ജില്ലയിലെ ലീഗിന്റെ സ്വാധീനശക്തിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു എന്ന് സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? മുസ്ലിം മത സംഘടനകളില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെപ്പോലും മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള ആയുധമായിട്ടല്ലേ സി.പി.എം ഉപയോഗിച്ചുവന്നത്.