Article
വര്‍ഗീയതയെ തോളിലേറ്റുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി
പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം.
സുഫ്യാന് അബ്ദുസ്സലാം
പറയുന്നതെല്ലാം വര്‍ഗീയത, ചെയ്യുന്നതെല്ലാം വിനാശകരം എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മന്ത്രിമാരും പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം. പിണറായിയില്‍ നിന്നാരംഭിച്ച് വെള്ളാപ്പള്ളിയിലൂടെ രൗദ്രഭാവം പൂണ്ട് സി.പി.എമ്മിന്റെ വര്‍ഗീയ രാഷ്ട്രീയം എ.കെ ബാലനിലൂടെ വളര്‍ന്ന് സജി ചെറിയാനില്‍ എത്തിനില്‍ക്കുകയാണ്. വര്‍ഗീയതയുടെ ബാറ്റണ്‍ ഏറ്റുവാങ്ങി കേരളമെന്ന മതനിരപേക്ഷ ഭൂമിക യിലൂടെ റിലേറൈസ് നടത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എം. ഐക്യജനാധിപത്യമുന്നണി, വര്‍ഗീയതയെ കുറിച്ചുള്ള അതിന്റെ നിലപാട് പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കിയതാണ്. വളരെ സുതാര്യമായ നിലപാട് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്. ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും വര്‍ഗീയതയെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ നോക്കാതെ, പറയുന്നവരുടെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ, സ്വന്തം പാളയത്തില്‍ നിന്നാണെങ്കില്‍ പോലും അവര്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമെന്നും പ്രതിരോധങ്ങള്‍ തീര്‍ക്കുമെന്നും ചെറുത്തുനില്പിനായി കേരള ജനതയെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് യു.ഡി.എഫ് നിലപാട്.
വെള്ളാപ്പള്ളിയെ ഉപകരണമാക്കി നടന്നുവരുന്ന വര്‍ഗീയക്കളിക്ക് മുസ്ലിം ലീഗ് കരുവാക്കാനാണ് സി.പി.എം ആ ലോചിച്ചെടുത്ത തീരുമാനം. തങ്ങള്‍ മുസ്ലിം
സമുദായത്തിനെതിരെയല്ല, മുസ് ലിംലീഗിനെതിരെയാണ് സംസാരിക്കുന്നത് എന്ന് പറയുകയും എന്നാല്‍ മുസ്ലിം സമുദായത്തെയും മുസ്ലിം ഭൂരിപക്ഷ പ്ര ദേശങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുക എന്ന ഹീനമായ കുതന്ത്രമാണ് സി.പി.എം പയറ്റിക്കൊണ്ടിരിക്കുന്നത്. അതിലൂടെ ഹൈന്ദവ ഭൂരിപക്ഷത്തേയും ക്രൈസ്തവ ന്യൂനപക്ഷത്തേയും തങ്ങളിലേക്കടുപ്പിക്കാമെന്ന് ദിവാസ്വപ്നം കാണുകയാണ് അവര്‍. ‘നായാ ടി മുതല്‍ നസ്രാണി’ വരെയുള്ള വിഭാഗങ്ങളുടെ ഐക്യമെന്നെല്ലാം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന സി.പി.എമ്മിന് കേരള ജനതയുടെ മനസ്സുവായിക്കാന്‍ സാ ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും സമുദായത്തെ ഒറ്റപ്പെടുത്തിയുള്ള ഞാണിന്മേല് കളിക്ക് കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഒരു സമുദായവും കൂട്ടുനില്‍ക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
മലപ്പുറത്തെ യു.ഡി.എഫിന്റെ വിജയം വര്‍ഗീയമാണെന്ന് മനസ്സിലാക്കാന്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നാണ് സജി ചെറിയാന്റെ പ്രസ്താവന. മലപ്പുറത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയ പ്രസ്താവന ഇത് ആദ്യമായല്ല. 2017 ലെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനെതുടര്‍ന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്‍ഗീയമാണ് എന്നായിരുന്നു. സി.പി.എം നേതാക്കളുടെ മനസ്സ് വര്‍ഗീയതയാല്‍ എത്രമാത്രം മലിനമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗ് ഭരണത്തില്‍ വന്നാല്‍ പിന്നെ മറ്റൊരു സമുദായത്തിനും രക്ഷയുണ്ടാവില്ല, ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിയായിരിക്കും ഭരിക്കുക തുടങ്ങിയ ദുര്‍ഗന്ധങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ വായില്‍നിന്നും വമിച്ചതിനും കേരളം സാക്ഷിയായി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരുകളാണോ വര്‍ഗീയതയുടെ മാനദണ്ഡം? 71 ശതമാനത്തോളം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരില്‍ മഹാഭൂരിപക്ഷവും പ്രസ്ത സമുദായത്തില്‍ പെട്ടവരാവുക സ്വാഭാവികമാണ്. മനഃപൂര്‍വമായി അതില്‍ യാതൊന്നുമില്ല. 2789 അംഗങ്ങളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അതില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ എണ്ണം 1976 ആണ്. അതായത് 70.84 ശതമാനം. ഈ കണക്ക് പരിശോധിക്കുമ്പോള്‍ എവിടെയാണ് മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ ലഭിച്ചു എന്ന സജി ചെറിയാന്റെ ആരോപണം സത്യമാവുന്നത്? മുസ്ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ ജില്ലയില്‍ മത്സരിച്ച് വിജയിച്ച 1315 പേരില്‍ പത്ത് ശതമാനത്തോളം പേര് സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്ന യാഥാര്‍ഥ്യവും സജി ചെറിയാന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. മാത്രവുമല്ല മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനമടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ബ്ലോക്കുകളുടെയും കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നവരും സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്നത് സാമുദായിക സന്തുലിതത്വ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ പ്രതിബദ്ധത തെളിയിക്കുന്നതുമാണ്.
മലപ്പുറം ജില്ലയിലേക്ക് വിരല്‍ ചൂണ്ടുന്ന സജി ചെറിയാന് അടക്കമുള്ളവര്‍ മറ്റു ജില്ലകളിലെ മുസ്ലിം പ്രാതിനിധ്യ കണക്കുകള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ? കേരളത്തിലെ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും കുറവ് സി.പി.എ മ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരിലാണ്. പത്ത് ശതമാനത്തോളം കുറവാണ് അവിടെയുള്ളത്. സി.പി.എമ്മിന് സ്വാധീനമുള്ള കോഴിക്കോട്, പാലക്കാട്, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളില്‍ അഞ്ച് ശതമാനത്തിലേറെ കുറവ് സൂചിപ്പിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് മാത്രമാണിത്.ത്തരത്തിലുള്ള ഒരു പരാതിയുമില്ല. കാരണം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്നവരാണ് ആ മെമ്പര്‍മാര്‍.
അവര്‍ സമുദായ വ്യത്യാസമില്ലാതെതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളാണെന്ന വിശ്വാസം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കോട്ടയം മാത്രമല്ല, 24 അംഗങ്ങളുള്ള ആലപ്പുഴയിലും 17 അംഗങ്ങള്‍ വീതമുള്ള പത്തനം തിട്ടയിലും ഇടുക്കിയിലും മുസ്ലിം കൗണ്‍സിലര്‍മാരുടെ എണ്ണം ഒന്ന് മാത്രമാണ്. ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ ആരെല്ലാമാണോ ആ വിഭാഗങ്ങളില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ കടന്നുവരിക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. മലപ്പുറത്ത് മുസ്ലിംലീഗ് ശക്തമാണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയമുള്ളത്. മുസ്ലിംലീഗ് ശക്തി നേടിയിട്ടുള്ളത് വര് ഗീയമായിട്ടല്ല. മറിച്ച് രാഷ്ട്രീയ ശാക്തികരണത്തിലൂടെയാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ലീഗിനെ തകര്‍ക്കാന്‍ വേണ്ടി മലപ്പുറം ജില്ലയില്‍ വിവിധ തരത്തിലുള്ള സാമ്പാറുകള്‍ വെച്ചുവിളമ്പിയ സി.പി.എം ലീഗിനെതിരെ അണിനിരത്തിയിരുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പരിശോധിക്കുന്നത് നല്ലതാണ്.
എ.കെ ആന്റ ണി തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ മുസ്ലിം പേരുള്ള ഡോ. എന്‍.എ കരീമിനെ പരീക്ഷിച്ച് മുസ്ലിം കാര്‍ഡ് കളിച്ചവരാണ് സി.പി.എം. കെ.ടി ജലീല്‍, വി. അബ്ദുറഹ് മാന്‍, പി.വി അന്‍വര്‍, നിയാസ് പുളിക്കലകത്ത്, കെ.പി മുസ്തഫ. ഗഫൂര്‍ പി ലില്ലീസ് തുടങ്ങിയ ‘പ്രത്യേക സമുദായ’ പേരുകള്‍ അല്ലാത്ത മറ്റൊരു സമുദായ പേരുകളും മലപ്പുറത്ത് തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിച്ചിട്ടില്ലാത്ത സി.പി .എം ഇപ്പോള്‍ ‘മലപ്പുറത്ത് മൊത്തം ഒരു പ്രത്യേക സമുദായക്കാരാണേ’ എന്ന് വിലപിക്കുന്നത് ആരെ പ്രീതിപ്പെടുത്തുവാനെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. മലപ്പുറം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമിയുമാ യും പി.ഡി.പിയുമായും ചില തീവ്രവാദ സംഘങ്ങളുമായും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ജില്ലയിലെ ലീഗിന്റെ സ്വാധീനശക്തിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു എന്ന് സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? മുസ്ലിം മത സംഘടനകളില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെപ്പോലും മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള ആയുധമായിട്ടല്ലേ സി.പി.എം ഉപയോഗിച്ചുവന്നത്.
Article
യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി
സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്‍തെന്നല്‍ പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന് മുസ്ലിയാര്. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
ദര്‍സ് വിദ്യാര്‍ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു. അനവധി ദര്‍സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും ഇസ്ലാമിക മതമൂല്യങ്ങള്‍ പകര്‍ന്ന് നല്കി. വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്ന് അദ്ദേഹം വടക്കന്‍ കേരളത്തില്‍ അറിവിന്റെ ജ്ഞാനത്തോപ്പുകള്‍ സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്കള്. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്‍ അറിവന്വേഷിച്ച് സഞ്ചരിച്ചു.
തേടിപ്പിടിച്ച അറിവിന് രത്നങ്ങള്‍ സമൂഹത്തിലേക്ക് അദ്ദേഹം പകര്‍ന്നു നല്കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്‍ നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന് മുസ്ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്‍കോട് വെച്ചും ദാറുല്‍ ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്‍കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്നേഹപൂര്‍ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.
പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്നേഹം കാത്തുസൂക്ഷിച്ചു. ആ സ്നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്‍കോട് പോകുമ്പോള്‍ മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന് മുസ്ലിയാര്. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്‍ അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം കാസര്‍കോട് നടക്കുമ്പോള്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്‍കള്‍ക്ക് ഉന്നത സ്ഥാനം നല്കട്ടെ. ആമീന്‍.
Article
അതിര് കടക്കുന്ന കേന്ദ്ര അവഗണന
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കെ എന്‍ ബാലഗോപാല്‍
ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാട് മുമ്പെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ മൂന്നുമാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും നമുക്ക് ആകെ എടുക്കാവുന്ന വായ്പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലില്‍ത്തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി.
അവസാനത്തെ മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുകക്ക് പിന്നീട് അറിയിപ്പുവരും. ഇതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങള്‍ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്ഷന് കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്‍ 17 ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത്. ഇത് ശമ്പളവും പെന്‍ഷനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറി നല്കല് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന് വ്യക്തമാണ്.
ഈവര്‍ഷംമാത്രം സംസ്ഥാന സര്‍ക്കാരിന് അനുവദനീയമായ കടത്തില്‍നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇത്തരത്തില്‍ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്പാ പരിധിക്കുള്ളില്‍ നിന്ന് ആര്.ബി.ഐയുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്‍ അനുവദിച്ചിട്ടുള്ള കടത്തില്‍ നിന്നാണ് ഒരുവര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതില്‍ കേന്ദ്ര സര്‍ക്കാരിനും എതിരാഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്‍വ് ബാങ്കിന്റെയും സി & എ.ജിയുടെയും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2016 ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 കോടി രൂപയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര ഉല്പാദനവും ഇരട്ടിയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2015-16 ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു.
സംസ്ഥാനത്തിന്റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. 2015-16 ലെ 54,000 കോടി രൂപയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇത് 1,03,240 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ കുറേ കാലത്തിനിടയില്‍ കടത്തിന്റെ വര്‍ധനനിരക്ക് കുറഞ്ഞുനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് സി&എ.ജിയുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാന്‍സെസ് 2023-24 റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. നമ്മുടെ പൊതുകടം ജി.എസ്.ഡി.പി അനുപാതം 24.88 ശതമാനമാണ്. ദേശീയ ശരാശരി 26.11 ശതമാനവും. മൂന്ന് ശതമാനത്തില്‍ കൂടുതല്‍ ധനകമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സി&എ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനകമ്മി 3.02 ശതമാനമാണ്. ബാക്കി 17 സംസ്ഥാനങ്ങള്‍ക്കും കേരളത്തേക്കാള്‍ ഉയര്‍ന്ന ധനകമ്മിയാണുള്ളത്. ബീഹാര്‍, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനകമ്മി നാല് ശതമാനത്തിനുമുകളിലാണ്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയും ജി.എസ്.ഡി.പിയും തമ്മിലുള്ള അനുപാതം കോവിഡുകാലത്ത് 38.47 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇപ്പോഴത് 34.2 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ സംസ്ഥാനത്തോടുള്ള സമീപനമാണ്.
ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്ക്കുന്ന എന്നതിനാലാണ് നമുക്ക് അര്‍ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്നത്. നല്ല സ്കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മള് ഉണ്ടാക്കിയതിനാല്‍, അതിന്റെപേരില്‍ നമ്മേ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി.എം- ശ്രീ, എന്‍.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.ഇതിനുപുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുക്കഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍തൊട്ട് പാര്‍ലമെന്റുവരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഡിസംബര്‍ 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്കിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐ.ജി.എസ്.ടി റിക്കവറി എന്നപേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.
Article
മരവിച്ച രാത്രികളില്‍ സ്നേഹത്തിന്റെ പുതപ്പ്
ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്.
ഇ.ടി മുഹമ്മദ് ബഷീര്‍
കൊടുംതണുപ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഉത്തരേന്ത്യന്‍ തെരുവുകളിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് ആ കാഴ്ചകള്‍ മറക്കാനാവില്ല. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെ, വെറും തറയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും വയോധികരുടെയും കാഴ്ചകള്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ദൃശ്യങ്ങളാണ്. ഓരോ വര്‍ഷവും ഡിസംബര്‍ പിറക്കുമ്പോള്‍ ഭീതിയോടെയാണ് ഈ മനുഷ്യര്‍ ആകാശത്തേക്ക് നോക്കുന്നത്. അവിടെ തണുപ്പ് കേവലം ഒരു കാലാവസ്ഥയല്ല, നിശബ്ദനായി കടന്നുവരുന്ന ഒരു കൊലയാളി പോലുമാണ്. കാരണം നിരവധി പേര് ഈ കൊടും ശൈത്യത്തില്‍ മരണത്തിന് പോലും കീഴടങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഡിസംബര്‍, ജനുവരി മാസങ്ങള്‍ നമുക്ക് നല്ലൊരു കാലാവസ്ഥയുടെ സമയമാണെങ്കില്‍, ഉത്തരേന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അത് മരണവുമായുള്ള പോരാട്ടത്തിന്റെ കാലമാണ്. ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാല്‍ ഈ ദുരന്തത്തിന്റെ തീവ്രത നമുക്ക് ബോധ്യപ്പെടും. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ശൈത്യകാലത്തെ വെറും 56 ദിവസത്തിനുള്ളില്‍ (2024 ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി 10 വരെ) 474 പേര് തണുപ്പേറ്റു മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതില്‍ 80 ശതമാനവും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളാണ്; അതായത് തെരുവുകളില്‍ അഭയമില്ലാതെ കഴിഞ്ഞിരുന്ന പാവപ്പെട്ട മനുഷ്യര്‍. നാഷണല്‍ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 3,639 പേര് ശീതതരംഗം മൂലം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമ്പോള്‍ മതിയായ വസ്ത്രമോ പുതപ്പോ ഇല്ലാത്തതിനാല്‍ ഓരോ ദിവസവും ശരാശരി 8 മുതല്‍ 10 വരെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മരണം കാത്തുനില്ക്കുന്ന രാത്രികള്‍
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോള്‍ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചുപോകുന്നു. വീടുകളില്ലാത്തവര്‍ക്ക് പുറമെ, ചേരികളിലും മറ്റും വസിക്കുന്ന ദരിദ്ര മനുഷ്യര്‍ക്ക് ശൈത്യത്തെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശൈത്യകാലത്ത് ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും 30 ശതമാനത്തോളം വര്‍ദ്ധിക്കുന്നു. ന്യൂമോണിയ ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത് ഉത്തരേന്ത്യയില്‍ പതിവ് കാഴ്ചയാണ്. നമുക്ക് ഒരു പുതപ്പ് കേവലമൊരു വസ്ത്രം മാത്രമാണെങ്കില്‍, ആ ജനതക്ക് കമ്പിളിപ്പുതപ്പുകള്‍ ചില സമയങ്ങളില്‍ ജീവന് രക്ഷാ കവചം കൂടിയാണ്. മരണത്തിന് വിട്ടുകൊടുക്കാതെ ഈ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് വലിയൊരു ദൗത്യമായി നമ്മുടെ മുന്നിലുണ്ട്. കൊടുംതണുപ്പില്‍ വിറയ്ക്കുന്നവരുടെ അരികിലെത്തി, സ്നേഹത്തോടെ അവരെ പുതപ്പിക്കുമ്പോള്‍ ആ മുഖങ്ങളില്‍ വിരിയുന്ന ആശ്വാസം കാണുമ്പോഴാണ് ‘മനുഷ്യത്വം’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്.
ലാഡര്‍ ഫൗണ്ടേഷന്റെ കരുതലോടെയുള്ള ഇടപെടല്‍
ഈ വലിയ ജീവകാരുണ്യ ദൗത്യത്തിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീര്‍വാദത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ യാണ് നേതൃത്വം നല്‍കുന്നത്. കേവലം ഒരു സന്നദ്ധ സംഘടന എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യവും എത്തിക്കാന്‍ പരിശ്രമിക്കുന്ന കൂട്ടായ്മയാണിത്. ദുരന്തമുഖങ്ങളില്‍ ഓടിയെത്താനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാനും ലാഡര്‍ ഫൗണ്ടേഷന് മുന്‍പന്തിയിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൗണ്ടേഷന് നടത്തിയ ബ്ലാങ്കറ്റ് വിതരണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉള്‍ഗ്രാമങ്ങളില്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍മാര്‍ നേരിട്ടെത്തിയാണ് പുതപ്പുകള്‍ വിതരണം ചെയ്യുന്നത്. ഗുണനിലവാരമുള്ള പുതപ്പുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫാക്ടറികളില്‍ നിന്നും നേരിട്ട് ശേഖരിച്ച് അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നു എന്ന് ലാഡര്‍ ഫൗണ്ടേഷന് ഉറപ്പു വരുത്തുന്നുണ്ട്.
നമുക്കും പങ്കാളികളാകാം
പ്രിയപ്പെട്ടവരെ, ഈ വര്‍ഷത്തെ ബ്ലാങ്കറ്റ് വിതരണ പദ്ധതിക്ക് ലാഡര്‍ ഫൗണ്ടേഷന് തുടക്കം കുറിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും ഉത്തരേന്ത്യന്‍ തെരുവുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ട്. അവരിലേക്ക് സ്നേഹത്തിന്റെ ചൂടേകാന്‍ നിങ്ങളോരോരുത്തരുടെയും സഹായം ആവശ്യമാണ്. നമ്മള് മാറ്റിവെക്കുന്ന ചെറിയൊരു തുക മതിയാകും ഒരു മനുഷ്യന്റെ ജീവന് നിലനിര്‍ത്താന്‍. ‘സേവനമാണ് ഏറ്റവും വലിയ ആരാധന’ എന്ന് നാം വിശ്വസിക്കുന്നു. അതിരുകളില്ലാത്ത ഈ മാനുഷിക പ്രവൃത്തിയില്‍ പങ്കാളികളാകുന്നത് ഒരു വലിയ പുണ്യമാണ്. നമ്മുടെ സുരക്ഷിതമായ വീടുകളില്‍ ഉറങ്ങുമ്പോള്‍, തണുപ്പില്‍ വിറയ്ക്കുന്ന ആ സഹോദരങ്ങളെയും നമുക്ക് ഓര്‍ക്കാം. നിങ്ങളുടെ ഓരോ പുതപ്പും ഓരോ ജീവനാണ്.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
