columns

ശക്തമായ നിയമം അനിവാര്യം

By Test User

October 14, 2022

ശംസുദ്ദീന്‍ വാത്യേടത്ത്

മറ്റൊരു മയക്ക്മരുന്നായ എല്‍.എസ്.ഡി സ്റ്റാബിന് റവന്യൂ സ്റ്റാമ്പിന്റെ നാലില്‍ ഒരു ഭാഗം വലിപ്പമേയുള്ളു. 2000 രൂപ വിലവരുന്ന എല്‍.എസ്.ഡി സ്റ്റാമ്പ് നാവില്‍ ഒട്ടിച്ച് പത്ത് മിനിറ്റ് കഴിഞ്ഞാല്‍ അലിഞ്ഞ് പോകും. 12 മണിക്കൂര്‍ ഇതിന്റെ എഫക്ട്ഉണ്ടാവും. ഡി.ജെ പാര്‍ട്ടിയിലൊക്കെ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ എല്‍.എസ്. ഡി സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. മിക്കവാറും വെളുപ്പിന് ഒന്നിനും മൂന്നിനും ഇടയിലെ സമയത്താണ് ആണും പെണ്ണും വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ ഒന്നിച്ചു കൂടി മയക്കുമരുന്നിലൂടെ ആനന്ദം കാ ണുന്നത്. കൈ ഞരമ്പ് മുറിച്ചും കാലിന്റെ ഉപ്പൂറ്റിക്ക് മുകളിലായിയുള്ള ഞരമ്പ് മുറിച്ചുമാണ് വിദ്യാര്‍ഥികള്‍ കൂടുതലായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ചെറിയ അളവിലാണെങ്കിലും 12 മണിക്കൂര്‍ എഫക്ട് ഉണ്ടാവും. മയക്കുമരുന്ന് ഉപയോഗിച്ച് സാധാരണ രീതിയിലാവാന്‍ രണ്ട് രാത്രിയും ഒരു പകലും ഉറങ്ങേണ്ടിവരും. കഞ്ചാവ് ഒഴികെയുള്ള മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ലക്ഷണം പോലും ഇല്ലാത്തതാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ മയക്കുമരുന് ഉപയോഗത്തിലേക്ക് കൂടുതലായി അടുപ്പിക്കുന്നത്. മയക്കുമരുന്ന് മാഫിയ പുതുതലമുറയിലെ വിദ്യാര്‍ഥികളെ വഴിതെറ്റിച്ച് മയക്കുമരുന്ന് ഉപയോഗത്തിലൂടെ തിന്മയുടെ പതയിലേക്ക് നയിക്കുകവഴി സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഉയര്‍ന്ന്‌നില്‍ക്കുന്ന കേരളത്തെ നശിപ്പിക്കുകയാണ് ലക്ഷ്യം. മയക്കുമരുന്നിന്റെ വിതരണക്കാര്‍ പിടിക്കപ്പെട്ടാല്‍പോലും ആവര്‍ത്തിക്കാതിരിക്കാനുള്ള ശിക്ഷ നല്‍കാനുള്ള നിയമത്തിന്റെ അഭാവമാണ് മയക്കുമരുന്ന് ലോബി വളരാനുള്ള കാരണം. വിദ്യാലയ പരിസരത്ത്‌നിന്നു പിടികൂടിയാല്‍ മാത്രമാണ് ചെറിയ അളവിലുള്ള മയക്കുമരുന്നാണങ്കിലും ജാമ്യം ഇല്ലാത്ത വ്യവസ്ഥ ഉള്ളത്. എന്നാല്‍ വിദ്യാലയങ്ങളുടെ പരിസരത്ത്‌നിന്നും മയക്കുമരുന്നുമായി പിടികൂടാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവര്‍ കരുതിയിരിക്കും. മയക്കുമരുന്ന് ലോബികള്‍ ചെറിയ കുട്ടികള്‍ മുതല്‍ യുവാക്കളെ മാത്രമല്ല സ്ത്രീകളെയും കൂടുതലായി കരിയറായി ഉപയോഗിക്കുന്നുണ്ട്. അടുത്ത കാലത്ത് പിടിക്കപ്പെട്ട മയക്കുമരുന്നുകളില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ അടക്കമുള്ള സംഘത്തെയാണ്.

മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന മയക്കുമരുന്നുകള്‍ കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിച്ച് അവിടെനിന്നും അഭയാര്‍ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിച്ച് അവിടെ നിന്നും മുബൈ, ഗോവ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തെ പല പട്ടണങ്ങളില്‍ ഏജന്റ് മുഖേന എത്തിക്കുന്നു. ശ്രീലങ്കയില്‍ ആഭ്യന്തര പ്രശ്‌നം തുടങ്ങിയത്‌വരെ ഇങ്ങനെയാണ് മയക്ക്മരുന്ന് എത്തിച്ച് വിതരണം ചെയ്യുന്നത്. കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ബംഗാള്‍, അസം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതലായി കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഇതില്‍ അന്യ സംസ്ഥാന തൊഴിലാളികളും മുഖ്യപങ്ക്‌വഹിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ള ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുന്നത്. മൊത്തമായിവരുന്ന മയക്കുമരുന്നുകള്‍ ചെറുകിടക്കാര്‍ക്ക് വിതരണം ചെയ്യുകയും അവര്‍ വഴിയാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും വലയിലാക്കുന്നത്. സ്ത്രീകളെ ക്യാരറാക്കുക വഴി പൊലീസ്, എക്‌സൈസ് പരിശോധന കുറവായതിനാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തിക്കാന്‍ കഴിയുന്നു. സ്ത്രീകളാവട്ടെ മാന്യമായ വസ്ത്രം ധരിച്ച് അടിവസ്ത്രത്തിലും നാപ്ക്കിന്‍ പാടിലും തലയില്‍ ഷാളിട്ട് മറച്ചുമാണ് മയക്കുമരുന്ന് എത്തിക്കുന്നത്. കുടുംബ സമേതം വാഹനത്തില്‍ സഞ്ചരിച്ചും മയക്കുമരുന്നിന്റെ ക്യാരറാവുന്നുണ്ട്.

രാജ്യം മുഴുവന്‍ കറുപ്പും കഞ്ചാവും കൃഷി ചെയ്ത് പൗരന്മാരെ മയക്കുമരുന്ന് അടിമകളാക്കാനുള്ള ശ്രമം തടഞ്ഞത് ചൈനയില്‍ മയക്ക്മരുന്ന് കൃഷി ചെയ്യുന്നവരെയും വില്‍പ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നരെയും വധശിക്ഷക്ക് വിധേയനാക്കിയുള്ള നിയമം കൊണ്ട്‌വന്നാണ്. കറുപ്പ് യുദ്ധം എന്ന് അറിയപ്പെടുന്ന 1987 ലെ ചൈനയുടെ ഈ തീരുമാനം മൂന്ന് വര്‍ഷംകൊണ്ട് രാജ്യത്ത് ഫലം കണ്ടു. ഗള്‍ഫ് രാജ്യങ്ങളിലും മയക്കുമരുന്നിനെതി രെ കഠിന നിയമങ്ങള്‍ നിലവിലുണ്ട്. ശക്തമായ നിയമം ഇന്ത്യയില്‍ കൊണ്ട് വരികയാണെങ്കില്‍ മാത്രമേ മയക്കുമരുന്നിന്റെ കാര്യത്തില്‍ രാജ്യത്തെ രക്ഷപ്പെടുത്താന്‍ കഴിയൂ. ഒരു തലമുറയും നാടും ഒരുപോലെ നശിക്കുകയാണെന്ന് മനസിലാക്കി ദീര്‍ഘവീക്ഷണത്തോടെ പരിഹാരമാര്‍ഗം കണ്ടേ തീരൂ. നന്മ പറഞ്ഞ് കൊടുക്കേണ്ടവര്‍ തിന്മക്ക് പ്രോല്‍സാഹനം നല്‍കി കൊണ്ടിരിക്കുന്നതും നാടിനെ നശിപ്പിക്കുകയുള്ളുവെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.

നിരോധിക്കപ്പെട്ട ഹാന്‍സും സുലഭമാണ് നമ്മുടെ നാട്ടില്‍. കൂടുതലായി ഹാന്‍സ് എത്തിക്കുന്നതും വില്‍പ്പന നടത്തുന്നതും അന്യ സംസ്ഥാന തൊഴിലാളികളാണ.് പലപ്പോഴും വന്‍തോതില്‍ ഹാന്‍സ് പിടികൂടാറുണ്ടങ്കിലും നമ്മുടെ നാട്ടിലേക്ക് എത്തുന്ന ഹാന്‍സിന്ന് ഒരു കുറവുമില്ല. ഇന്നത്തെ സ്ഥിതിയില്‍നിന്നും നാടിനെ രക്ഷിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഭരണ സംവിധാനങ്ങളും ഒന്നിച്ച് ഇറങ്ങി മയക്കുമരുന്ന് ലോബികളെ ഒറ്റപ്പെടുത്തുകയല്ലാതെ മറ്റൊരു മാര്‍ഗവും കേരളത്തിലില്ല. പൊലീസിനും എക്‌സൈസിനും കോടതിക്കും ഇടപെടുന്നതിലപ്പുറം ഭീകരമായ അവസ്ഥയിലേക്ക് കേരളം എത്തി കഴിഞ്ഞു.

 

കേരളത്തെ പിടിമുറുക്കിയ മയക്കുമരുന്ന്